കോട്ടയം: ആയൂരിൽ നിന്നും കാണാതായ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വൈക്കത്ത് മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ പെൺകുട്ടികളുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇവരെ കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ആയൂരിൽ നിന്ന് കാണാതായ അമൃതയുടെയും ആര്യ ജി അശോകിന്റെയും മൃതദേഹമാണ് ലഭിച്ചത്. അമൃതയുടെ മൃതദേഹം പൂച്ചാക്കൽ ഭാഗത്ത് തീരത്തടിയുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെുടുത്തത്.

മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് ബി എഡ് വിദ്യാർത്ഥികളായ ഇരുവരെയും കാണാതാവുന്നത്. സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി അഞ്ചൽ കോളേജിലേക്ക് പോകാനെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഇരുവരെയും തുടർന്ന് കാണാതാവുകയായിരുന്നു.

തിരുവല്ല ഭാഗത്ത് വച്ചാണ് ഒരാളുടെ ഫോൺ അവസാനമായി ഓഫ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ആത്മഹത്യാ തീരുമാനം എടുത്ത ശേഷം ആദ്യം കണ്ട ബസിൽ കയറി കോട്ടയത്തേക്ക് പോയി എന്നാണ് നിഗമനം. ഇരുവരും നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും ഇതിൽ ഒരു പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന സൂചന.

ശനിയാഴ്ച രാത്രി ഇരുവരും വൈക്കം മുറിഞ്ഞപുഴ പാലത്തിന് മുകളിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടുന്നത് സമീപവാസികളാണ് കണ്ടത്. ഒരു പെൺകുട്ടിയെ കൈപിടിച്ച് വലിച്ച് മറ്റേ പെൺകുട്ടി ആറ്റിലേക്ക് ചാടിയെന്നാണ് ദൃക്‌സാക്ഷിയായ യുവാവ് പറയുന്നത്. അന്ന് രാത്രിയും ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവ സ്ഥലത്തു നിന്ന് ഒരു ജോഡി ചെരുപ്പും തുവാലയും ലഭിച്ചിരുന്നു. ഇതോടെയാണ് പാലത്തിൽ നിന്ന് ചാടിയത് ആയൂരിൽ നിന്ന് കാണാതായ പെൺകുട്ടികളാണെന്ന് സംശയം ഉയർന്നത്.