കണ്ണൂർ: ക്വാട്ടേഴ്സിൽ നിന്നും പട്ടാളക്കാരന്റെ മൊബെൽ ഫോണുകളും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് ഒലവക്കോട് പുല്ലാംപ്പാറ്റ സ്വദേശി മുല്ലവളപ്പിൽ തൗഫീഖ് റഹ്മാനെ (21) യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിതുകൊടേരിയുടെ നേതൃത്വത്തിൽ എസ്ഐ ടിവി ഉണ്ണികൃഷ്ണൻ, എഎസ്ഐ ഗിരീശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജിത് ബാബുപ്രസാദ് എന്നിവരടങ്ങിയ സംഘം ഒലവക്കോട് വെച്ച് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ സപ്തംബർ 20ന് കണ്ണൂർ ഡിഎസ്സിയിലെ പട്ടാളക്കാരനായ പഞ്ചാബ് സ്വദേശി ഹർബിദ് സിംഗിന്റെ താമസസ്ഥലമായ സെന്റ് മെക്കിൾസ് സ്‌കുളിന് സമീപത്തെ വാടക ക്വാട്ടേർസിൽ നിന്നാണ് പണമടങ്ങിയ പേഴ്സും വില പിടിപ്പുള്ള രണ്ട് മൊബെൽ ഫോണുകളും പ്രതികൾ കവർന്നത്. പിടിയിലായ തൗഫീഖ് റഹ്മാന്നൊപ്പം മറ്റൊരാൾ കൂടി മോഷണത്തിന് എത്തിയിരുന്നു.

മോഷ്ടിച്ച മൊബെൽ ഫോണുകൾ സിം കാർഡ് മാറ്റി വിൽപനക്കായി ശ്രമം നടത്തുന്നതിനിടെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പാലക്കാട് കസബ സ്റ്റേഷനിലും മോഷണ കേസുണ്ട്. കൂട്ടുപ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.