ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്രു കുടുംബത്തെ ഉന്നം വെച്ചു കൊണ്ടു രംഗത്തെത്തിയ മോദി കോൺഗ്രസ് കുടുംബ പാർട്ടിയാണെന്ന് വിമർശിച്ചു. ഭരണഘടന ദിനത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടത്തിയ പരിപാടിയിലാണ് മോദിയുടെ പരാമർശം. കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടി ആരോഗ്യകരമായ ജനാധിപത്യത്തിന് ഒട്ടും ഗുണകരമാവില്ല. തലമുറകളായി ഒരു കുടുംബം തന്നെ നയിക്കുന്ന പാർട്ടിയെ കുറിച്ച് താൻ കൂടുതലൊന്നും പറയേണ്ടതില്ലല്ലോയെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

ഭരണഘടനാ ദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി പൊരുതിയ മഹാത്മഗാന്ധി അടക്കമുള്ളവർക്ക് ആദരമർപ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. തുടർന്നാണ് കോൺഗ്രസിനെതരെ വിമർശനം ഉന്നയിച്ചതും. ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ത്രീകൾക്ക് വോട്ടവകാശം മാത്രമല്ല ഇന്ത്യ നൽകിയിരിക്കുന്നതെന്ന് പറഞ്ഞു. ഭരണഘടന തയാറാക്കുന്നതിലും അവർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വർഷങ്ങൾ മുമ്പ് ഈ ഹാളിലാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിൽ ഭരണഘടനയാണ് ഏറ്റവും വലിയ പങ്കുവഹിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു.

പാർലമെന്റിന്റെ സെന്റർ ഹാളിൽ നടന്ന ഭരണഘടന ദിനാചരണം ബഹിഷ്‌കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പരിപാടി ബഹിഷ്‌കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിനോട് പ്രതിപക്ഷ പാർട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. ഡി.എം.കെ, ശിവസേന, ആർ.എസ്‌പി, എൻ.സി.പി, എസ്‌പി, തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം, ആർ.ജെ.ഡി, ജെ.എം.എം, മുസ്‌ലിം ലീഗ് പാർട്ടികളുടെ നേതാക്കൾ പരിപാടികൾ ബഹിഷ്‌കരിക്കും.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സർക്കാറിന്റെ 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സിപിഐ, സിപിഎം, ആർ.ജെ.ഡി, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് എന്നിവയുടെ മുതിർന്ന നേതാക്കൾ അറിയിച്ചു.