ന്യൂഡൽഹി: കാർഷിക ബില്ലിൽ വീണ്ടും നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പുതിയ കാർഷിക നിയമങ്ങൾ നടപ്പാകുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം ഏറ്റവും വലിയ നുണയാണെന്നു മോദി പറഞ്ഞു.കാർഷിക നിയമങ്ങൾ ഒരൊറ്റ രാത്രികൊണ്ട് നടപ്പിലാക്കിയതല്ല. കഴിഞ്ഞ 20-30 വർഷമായി ഈ പരിഷ്‌കാരങ്ങളെ കുറിച്ച് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മധ്യപ്രദേശിലെ കർഷകരെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഈ ബിൽ കാർഷിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും പുരോഗമനവാദികളായ കർഷകരും പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കർഷകരുടെ ജീവിതം സമാധാനപൂർണമാക്കാനും അവരുടെ പുരോഗതിയും കാർഷിക മേഖലയിലെ ആധുനികവത്കരണവും മാത്രമാണ് താൻ ആഗ്രഹിക്കുന്നത്.രാഷ്ട്രീയപാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ പാസാക്കിയിട്ട് 6-7 മാസങ്ങളായി.ഇതുവരെ മിണ്ടാതിരുന്ന ചിലർ ഇപ്പോൾ നുണകളിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു.

കർഷകരുടെ പേരിൽ ഈ പ്രതിഷേധം ആരംഭിച്ചവർ, സർക്കാരിനെ നയിക്കാൻ അല്ലെങ്കിൽ സർക്കാരിന്റെ ഭാഗമായിരിക്കാൻ അവസരം ലഭിച്ചപ്പോൾ എന്തായിരുന്നു ചെയ്തതെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യം ഇക്കാര്യം ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ന് അവരുടെ ദുഷ്ചെയ്തികൾ രാജ്യത്തെ ജനങ്ങളുടെയും കർഷകരുടെയും മുന്നിൽ തുറന്നുകാണിക്കാൻ ആഗ്രഹിക്കുകയാണെന്നും മോദി പറഞ്ഞു.എല്ലാ ക്രെഡിറ്റും നിങ്ങൾ തന്നെ എടുത്തോളൂവെന്ന് രാഷ്ട്രീയ പാർട്ടികളോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.