കൊച്ചി: പുരാവസ്തു വിൽപ്പനയുടെ മറവിൽ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിനു വേണ്ടി ഇടപെടൽ ഇടപെടൽ നടത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ബാല രംഗത്തുവന്നു. മോൺസന്റെ ഡ്രൈവർ അജിത്തും ബാലയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ബാല രംഗത്തെത്തിത്.

മോൺസനെതിരേ അജിത്ത് നൽകിയ കേസ് പിൻവലിക്കണമെന്നാണ് ബാല അജിത്തിനോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്ത് വന്നത്. മോൺസൺ കൊച്ചിയിൽ തന്റെ അയൽവാസിയായിരുന്നുവെന്നും സൗഹൃദം ഉണ്ടായിരുന്നുവെന്നും ബാല പ്രതികരിച്ചു. നാല് മാസം മുൻപത്തെ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നതെന്നും ബാല കൂട്ടിച്ചേർത്തു.

മോൺസന്റെ ജീവികാരുണ്യപ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. അദ്ദേഹം മറ്റുള്ളവരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചു നൽകാൻ ബാധ്യസ്ഥനാണ്. ഞാൻ മാത്രമല്ല മോഹൻലാൽ മുൻ ഡിജിപി അടക്കമുള്ളവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്.

മോൺസൺ പിരിച്ചുവിട്ടതിന് ശേഷം അജിത്ത് എന്നെ വിളിച്ചിരുന്നു. ശമ്പളം കിട്ടിയിട്ടില്ലെന്നൊക്കെ പറഞ്ഞു. അവർ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്നേഹത്തോടെ പോകാൻ ഞാൻ ആവശ്യപ്പെട്ടു. അതിൽ കൂടുതലൊന്നും ഞാൻ ചെയ്തിട്ടില്ല. നിങ്ങൾക്ക് അറിയാവുന്നതിൽ കൂടുതലൊന്നും ഇപ്പോൾ എനിക്കറിയില്ല. തെറ്റുകാരനാണെങ്കിൽ അദ്ദേഹം ശിക്ഷക്കപ്പെടട്ടേ- ബാല പറഞ്ഞു.

മോൺസന്റെ മുൻ ഡ്രൈവർ അജിത് നൽകിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബാല ഫോൺവിളിച്ചത്. അജിതും ബാലയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അജിതിനെതിരേ മോൺസൺ പരാതി നൽകിയിരുന്നു. തുടർന്ന് മോൺസന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന അജിത്തും പൊലീസിൽ പരാതിപ്പെട്ടു. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടർന്നാണ് മോൺസണെതിരേ പരാതി നൽകിയതെന്ന് അജിത് പറയുന്നു.

പത്ത് വർഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നൽകിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നു. കേസ് പിൻവലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോൾ അജിത് വിസമ്മതിക്കുന്നു. ബാലയുടെ യൂട്യൂബ് ചാനലിൽ മോൺസണെ അഭിമുഖം ചെയ്തിട്ടുണ്ട്. ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോൺസൺ. ബാലയുടെ വിവാഹത്തിനടക്കം മോൺസൺ പങ്കെടുത്തിരുന്നു.