കാസർഗോഡ്: പൊയിനാച്ചിയിൽ അടുപ്പിൽ നിന്നും തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയുടെ മരണംനാടിന് നോവായി. ബാര അടുക്കത്ത്ബയൽ സ്വദേശിനി രശ്മി (23) ആണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് രശ്മിയെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊയിനാച്ചിയിലെ ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയായിരുന്ന രശ്മി മുളിയാറിലുള്ള അമ്മാവന്റെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് തീ പൊള്ളലേറ്റത്.

അടുപ്പിൽ നിന്ന് ചൂടുവെള്ളം എടുത്ത് തിരിയുന്നതിനിടെ വസ്ത്രത്തിൽ തീ പിടിക്കുകയായിരുന്നു. രശ്മിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ തീ അണച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. മംഗലാപുരത്തെ സ്വകര്യ ആശുപത്രിയിൽ ചിലികിത്സയിലായിരുന്ന രശ്മിയെ ശസ്ത്രക്രിയയ്ക്ക് ശേഷം കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ രശ്മി അപകടനില തരണം ചെയ്തിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. ചട്ടഞ്ചാൽ നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികൂടിയായിരുന്നു രശ്മി. നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്, ആഴ്ചകൾക്ക് മുൻപാണ് രശ്മിയുടെ വിവാഹം നിശ്ചയം നടന്നത്. വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്നതിനിടെയാണ് രശ്മിയുടെ അപ്രതീക്ഷിത വിയോഗം.

സഹോദരി: പി.രഞ്ജന (കാഞ്ഞങ്ങാട് നെഹ്രു കോളേജ് വിദ്യാർത്ഥിനി). ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധന നടത്തി.