സുൽത്താൻ ബത്തേരി: അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി ഭാര്യ. പെൺകുട്ടികൾക്ക് കൊല നടത്താനാകില്ലെന്നും, കൃത്യം നടത്തിയത് കുടുംബത്തിലെ മറ്റ് ചിലരാണെന്നും അവർ ആരോപിച്ചു.'മക്കൾ ഇത് ചെയ്യൂല. പെൺകുട്ടികൾക്ക് ഇത് ചെയ്യാൻ കഴിയൂല. ആര് പറഞ്ഞാലും ഞാൻ ഇത് സമ്മതിക്കില്ല. ആങ്ങളയും മോനും കൂടിയാണ് ഇത് ചെയ്തേക്കണത്. എന്നിട്ട് ഞങ്ങളാണ് ചെയ്തതെന്ന് മക്കളെക്കൊണ്ട് പറയിപ്പിക്കുകയാണ്. എന്നാൽ ഓന് പുറത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്യാലോ'- മുഹമ്മദിന്റെ ഭാര്യ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

കേസിൽ മുഹമ്മദിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുമാണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പെൺകുട്ടികൾ പൊലീസ് സ്റ്റേഷനിലെത്തി, കൊലപാതക വിവരം ഏറ്റുപറഞ്ഞത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെയാണ് അമ്പലവയലിൽ 68 വയസ്സുകാരനെ കൊന്നു ചാക്കിൽകെട്ടി തള്ളിയ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്. അമ്പലവയൽ ആയിരംകൊല്ലി സ്വദേശി മുഹമ്മദാണ് കൊല്ലപ്പെട്ടത്. അമ്മയെ ഉപദ്രവിച്ചതിനു കൊലപ്പെടുത്തിയതെന്നാണു പെൺകുട്ടികളുടെ മൊഴി. കോടാലികൊണ്ട് തലയ്ക്കടിച്ചാണു കൊലപാതകമെന്നാണ് പെൺകുട്ടികൾ പറഞ്ഞത്.

മരിച്ചയാളും കീഴടങ്ങിയവരും ബന്ധുക്കളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അമ്മയെ ഉപദ്രവിക്കുന്നത് തടയുന്നതിനിടെ കോടാലി കൊണ്ട് ആക്രമിച്ചെന്നാണ് 15-ഉം 17-ഉം വയസ്സുള്ള കുട്ടികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ചാക്കിൽക്കെട്ടിയ മൃതദേഹം ഇവർ താമസിച്ച വീടിന് സമീപമുള്ള പൊട്ടക്കിണറ്റിൽ കൊണ്ടിടുകയായിരുന്നു. വലതുകാൽ മുറിച്ച നിലയിലായിരുന്നു മൃതദേഹം. അമ്പലവയൽ ടൗണിനടുത്ത ആശുപത്രിക്കുന്ന് പരിസരത്ത് നിന്നാണ് കാൽ കണ്ടെത്തിയത്.

15 വർഷത്തോളമായി ആയിരം കൊല്ലിയിൽ താമസിക്കുന്ന മുഹമ്മദും കുടുംബവും സമീപവാസികളുമായി നല്ല ബന്ധമായിരുന്നില്ലെന്നാണ് വിവരം. കൽപ്പറ്റ ഡിവൈഎസ്‌പി എംഡി സുനിലിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രായപൂർത്തിയായ പെൺകുട്ടികൾ പ്രതിയായതു കൊണ്ട് തന്നെ അവരുടെ വിവരങ്ങൾ പുറത്തു വരാൻ പാടില്ല. ഈ സാഹചര്യത്തിലാണ് വിവരങ്ങൾ പറയുന്നതിൽ പൊലീസിന് നിയന്ത്രണങ്ങളുള്ളത്.

ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാലാണ് കോടാലി കൊണ്ടു തലയ്ക്കടിച്ചതെന്ന് കീഴടങ്ങിയ പെൺകുട്ടികൾ പറയുന്നു. ചാക്കിൽ കെട്ടിയ നിലയിലാണു മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവ ശേഷം പെൺകുട്ടികളും അമ്മയും അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് സംഭവം പൊലീസ് അറിയുന്നത്.

അമ്മയെ മജിസ്ട്രേറ്റ് കോടതിയിലും പെൺകുട്ടികളെ ജുവനൈൽ കോടതിയിലും ഹാജരാക്കും. പൊലീസിൽ കീഴടങ്ങിയവർ താമസിക്കുന്ന വീടിന്റെ ഉടമയാണ് 68കാരനായ മുഹമ്മദ്. ഒരുമിച്ചാണ് താമസം. മുഹമ്മദിന്റെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ തടഞ്ഞപ്പോൾ കയ്യാങ്കളിയുണ്ടായി. പിന്മാറാൻ തയാറാകാത്തതോടെ തലയ്ക്ക് അടിക്കുകയും വെട്ടുകയും ചെയ്തു.

പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി സമീപത്തെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. കാലുകൾ മുറിച്ചുമാറ്റി സമീപത്തെ മാലിന്യ പ്ലാന്റിൽ ഉപേക്ഷിച്ചു. ശരീരഭാഗങ്ങൾ മറ്റിടങ്ങളിലേക്ക് നീക്കാനും ശ്രമിച്ചു. മൃതദേഹമടങ്ങിയ ചാക്ക് കുഴിച്ചിടാൻ ശ്രമിച്ചതായും സൂചനയുണ്ട്. അതിന് ശേഷമാണ് അമ്മയും മക്കളും കീഴടങ്ങിയത്. വൈകിട്ട് മൂന്ന് മണിയോടെയാണ് അമ്മയും പെൺകുട്ടികളും അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തിയത്.

പിന്നീട് പൊലീസെത്തി മൃതദേഹം കണ്ടെടുത്തു. മുഹമ്മദ് ഇതിന് മുൻപും ഉപദ്രവിക്കാൻ ശ്രമിച്ചതായി പെൺകുട്ടികൾ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. മുഹമ്മദിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു പെൺകുട്ടികളുടെ അമ്മ മുഹമ്മദിന്റെ ബന്ധുവാണ്.നിലമ്പൂരിൽ നിന്ന് കൂലിപ്പണിക്കായി എത്തിയതാണ് മുഹമ്മദ്. ആദ്യ ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് രണ്ടാമതും വിവാഹം കഴിച്ചു. രണ്ടു ഭാര്യമാരും ഒപ്പമുണ്ട്. കിടപ്പിലായ ആദ്യ ഭാര്യയെ നോക്കാനെന്ന പേരിലാണ് സ്ത്രീയെയും മക്കളെയും വീട്ടിൽ കൊണ്ടുവന്നത്.

സംഭവം നടക്കുമ്പോൾ രണ്ടാമത്തെ ഭാര്യ പുറത്ത് പോയിരിക്കയായിരുന്നു.പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദെന്ന് സമീപവാസികൾ പറഞ്ഞു. ഇന്നലെയും ബഹളം കേട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. കുട്ടി പൊലീസിൽ അറിയിച്ച ശേഷമാണ് സമീപവാസികൾ പോലും വിവരം അറിയുന്നത്.