മുംബൈ: മഹാരാഷ്ട്രയിൽ 50കാരിയും 30കാരിയായ മകളും വീട്ടിൽ മരിച്ചനിലയിൽ. മഹാരാഷ്ട്ര പാൽഘർ ജില്ലയിലാണ് സംഭവം. ഇവരുടെ വീട്ടിൽ നിന്നും ജീർണ്ണിച്ച ഗന്ധം പുറത്തുവന്നതോടെ അയൽവാസികൾ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും ഭർത്താവാണ് ഇതിന് പിന്നിലെന്നുമാണ് ലഭിക്കുന്ന സൂചന. 50കാരിയുടെ ഭർത്താവാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇയാൾ ഒളിവിലാണ്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവ സമയത്ത് 50കാരൻ വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് 50കാരിയുടെ രണ്ടാം ഭർത്താവാണെന്ന് അടുത്തുള്ള വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

50കാരന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. പ്രതിയെന്ന് സംശയിക്കുന്നയാൾ ഫ്ലാറ്റിന്റെ ഡോർ പൂട്ടിയാണ് കടന്നുകളഞ്ഞത്. അതിന് ശേഷം തിരിച്ചുവന്നിട്ടില്ലെന്ന് അയൽവാസികൾ പറയുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കട്ടിലിൽ കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴുത്തുഞെരിച്ചതിന്റെ അടയാളങ്ങൾ മൃതദേഹത്തിലുണ്ട്. കൊലപാതകകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.