കണ്ണൂർ: കണ്ണൂരിൽ നഴ്‌സായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദൂരുഹത വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ പുതിയ തെരുവിലെ ലോഡ്ജിലാണ് അഖില പാറയിൽ (36) എന്ന യുവതി ആത്മഹത്യ ചെയ്ത നിലിയൽ കാണപ്പെട്ടത്. വീടിന് അടുത്തുണ്ടായിട്ടും ലോഡ്ജിൽ തെറ്റായ മേൽവിലാസം നൽകിയ മുറിയെടുത്ത ശേഷമാണ് അഖില ആത്മഹത്യ ചെയ്തത്. എന്താണ് അഖിലയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാരണം ഇനിയും വ്യക്തമായില്ല. ജീവിതത്തിന്റെ അവസാനകാലത്ത് അവർക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തിലാകെ ദുരൂഹതയാണ്. ഏറെ കാലത്തിനു ശേഷം നാട്ടിലെത്തിയ അഖില ചില ബന്ധുവീടുകളൊക്കെ സന്ദർശിച്ചശേഷമാണ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത്.

കണ്ണൂർ കോട്ടക്കുന്ന് പാറയിൽ വീട്ടിൽ പരേതനായ റിട്ട. ഹെഡ്‌മാസ്റ്റർ എം. മുകുന്ദന്റെ മകളാണ് അഖില. മികച്ച മാർക്കോടെ എസ്.എസ്.എൽ.സി. പാസായ അവർ ബി.എസ്സി. നഴ്‌സിങ്ങും പഠിച്ചിരുന്നു. മികച്ച കുടുംബത്തിൽ പിറന്ന അഖിലയുടെ വ്യക്തിജീവിതം വഴിപിഴച്ചു പോയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. 2016 ഡിസംബറിൽ രണ്ടാമത്തെ വിവാഹമോചനത്തിനു ശേഷം അഖിലയുടെ കൈവശം ഏകദേശം 30 ലക്ഷത്തിലധികം രൂപയും 40 പവനോളും സ്വർണവും കാറും ഉണ്ടായിരുന്നതായി അടുത്ത ബന്ധു പറയുന്നു. ഇത്രയും പണം കൈവശം ഉണ്ടായിട്ടും അത് എവിടെ പോയെന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്.

ഏതാനും ആഴ്ചകൾക്ക് മുൻപ് ഒന്നുമില്ലാതെ അവശയായി അഖില നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. 2016 ഡിസംബറിനുശേഷം അഖിലയ്ക്ക് എന്താണ് സംഭവിച്ചത്, എവിടെയാണ് പോയത്. കാറും പണവും എവിടെ. തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. തീർത്തും ദൂരുഹമായ ജീവിതമായിരുന്നു അവരുടേത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരുവർഷം മുൻപ് ആലപ്പുഴയിൽ അഖിലയുടെ കാർ വഴിയിൽ ഉപേക്ഷിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. ഇങ്ങനെ കാർ ഉപേക്ഷിക്കാൻ ഇടയാക്കിയതിലേക്ക് നയിച്ചത് എന്താണെന്ന കാര്യത്തിലും വ്യക്തതകൾ വരാനുണ്ട്.

മാസങ്ങൾക്ക് മുൻപ് അവരെ കൈയിൽ നാലുലക്ഷം രൂപയുമായി വനിതാ പൊലീസ് പിടികൂടിയതായ വിവരവും ഉണ്ടായിരുന്നു. തൃക്കരിപ്പൂരിലും കാസർകോട്ടും ചെറുകുന്നിലും മറ്റും താമസിച്ചു. അതിനിടെ അഖിലയുടെ പാസ്‌പോർട്ട് വെരിഫിക്കേഷനുവേണ്ടി വളപട്ടണം പൊലീസ് വന്നപ്പോൾ അതിൽ ഭർത്താവിന്റെ പേര് അന്യമതസ്ഥന്റെതായിരുന്നു. ആ സമയം രണ്ടാമത്തെ വിവാഹമോചനം നടന്നിരുന്നില്ല. അഖിലയുടെ പിതാവിന്റെ മരുമകനും റിട്ട. ബി.എസ്.എഫ്. ഉദ്യോഗസ്ഥനും ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ പ്രസിഡന്റുമായ ബൈജു എം. ഭാസ്‌കർ ഇക്കാര്യം വളപട്ടണം പൊലീസിൽ അറിയിച്ചിരുന്നുവെന്നാണ് ബന്ധുക്ഖൽ പറയുന്നത്.

ജീവനൊടുക്കാൻ ഉറപ്പിച്ചാണ് അഖില വീടിന് അടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തത് എന്നാണ് ലഭിക്കുന്ന സൂചനകൾ. വീട്ടിൽനിന്ന് ഒന്നരക്കിലോമീറ്റർ മാത്രം അകലെയുള്ള ഹോട്ടലിൽ തെറ്റായ മേൽവിലാസം നൽകിയാണ് അവർ മുറിയെടുത്തത്. മരണത്തെക്കുറിച്ച് പരാതി ഒന്നുമില്ലാത്തതിനാൽ പൊലീസ് ആത്മഹത്യ എന്ന നിലയിലാണ് കേസ് എടുത്തിരിക്കുന്നതും അന്വേഷണം നടക്കുന്നത്.

അതേസമയം ഏറെ ദുരൂഹതകളുള്ള ഈ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരും ബന്ധുക്കളും പരാതിപ്പെടുന്നത്. ആത്മഹത്യയ്ക്ക് പിന്നിലെ ദൂരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്‌പി. ഇന്റലിജൻസ് എ.ഡി.ജി.പി. വളപട്ടണം പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. അവസാനകാലത്ത് ആരൊക്കെയായിരുന്നു അഖിലയുടെ സുഹൃത്തുക്കളെന്നും എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയതെന്നും അന്വേഷിക്കണമെന്നും ബന്ധുവായ ബൈജു ഭാസ്‌ക്കർ പറയുന്നു.

പിതാവിന്റെ ഓഹരി വിറ്റ പണവും ആദ്യവിവാഹമോചനത്തിൽനിന്ന് ലഭിച്ച പണവും ആഭരണങ്ങളും ഉൾപ്പെടെ നല്ല സാമ്പത്തികസ്ഥതിയിലായിരുന്നു അഖില. പരിയാരത്തെ ആംബുലൻസ് ഡ്രൈവറുമായിരുന്നു രണ്ടാം വിവാഹത്തിലെ ഭർത്താവ്. പക്ഷേ, മൂന്നുമാസംകൊണ്ടുതന്നെ അഖില അയാളുമായി മാനസികമായി അകന്നുവെന്നു ബൈജു പറയുന്നു. വിവാഹമോചനം നേടി സ്വന്തമായി വാടകവീടെടുത്തു താമസിക്കുകയും പിന്നീട് എങ്ങോട്ടോ പോവുകയും ആയിരുന്നു. അഖില എങ്ങനെയാണ് കാസർകോട്ടും തൃക്കരിപ്പൂരിലും കോഴിക്കോട്ടും ആലപ്പുഴയിലും എത്തിയതെന്നും അവിടെ ആരൊക്കൊയിരുന്നു സുഹൃത്തുക്കൾ എന്നും അന്വേഷിക്കണമെന്നുമാണ് ഉയരുന്ന ആവശ്യങ്ങൾ.