തിരുവനന്തപുരം: വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ കുടിപകയിൽ കൊല. കാപ്പ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് നരുവാമൂട്ടിലാണ്. കാപ്പ കേസിൽ ജയിലിലായിരുന്ന അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട് ഹോളോ ബ്രിക്‌സ് കടയ്ക്കുള്ളിൽ വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് കേസിൽ കുടുങ്ങി. അതിന് ശേഷം ഒളിവിലായിരുന്നു ഇയാൾ. ഒരു കൊലപാതകക്കേസിലും, നാല് വധശ്രമക്കേസിലും ചില കവർച്ചാ കേസുകളിലും പ്രതിയാണ് അനീഷ്. വിയ്യൂർ ജയിലിൽ തടവിലായിരുന്നു.

ഹോളോ ബ്രിക്‌സ് നിർമ്മാണ ശാലയിൽ തങ്ങുകയായിരുന്ന അനീഷിനെ ഒരു സംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കാട്ടാക്കട ഡി.വൈ.എസ്‌പി സ്ഥലത്തെത്തി പരിശോധന നടത്തി. അനീഷിനെതിരെ ഇരുപതോളം കേസുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഈ മേഖലയിലെ കൊടും കുറ്റവാളിയായിരുന്നു ഇയാൾ.

പ്രതിക്കെതിരെ വിവരം കൊടുക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതാണ് ഇയാളുടെ രീതി. ഇതിന് ശേഷം മൂക്കുന്നിമലയിലേക്ക് കയറുന്ന ഇയാൾ പിന്നീട് ദിവസങ്ങൾക്ക് ശേഷമേ തിരിച്ചിറങ്ങുകയുള്ളൂ. പൊലീസുകാരെയടക്കം ഭയപ്പെടുത്തി രക്ഷപ്പെടുന്നതും പ്രതിയുടെ പതിവായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ 5ന് പുലർച്ചെ വർക്കല ഡെന്റൽ കോളേജ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ റിമാൻഡ് പ്രതികളിലൊരാളായിരുന്നു അനീഷ്. പിന്നീട് നെയ്യാർഡാമിൽ വ്ച്ച പൊലീസ് പിടിയിലായി. ഇതിന് ശേഷം പുറത്തിറങ്ങിയതാണ് അനീഷ്.

ഒരു വർഷം മുമ്പ് ക്വാറന്റൈൻ കേന്ദ്രത്തിന്റെ മറ്റ് പ്രതികൾക്കൊപ്പം പാർപ്പിച്ചിരുന്ന ഇരുവരും കുളിമുറിയിലെ വെന്റിലേറ്റർ ഗ്ലാസുകൾ ഇളക്കിയാണ് രക്ഷപ്പെട്ടത്. പിന്നാലെ കോളേജ് വളപ്പിൽ നിന്നു ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങി. പിന്നീട് കുളങ്ങരക്കോണം ആർ.സി ചർച്ചിന് സമീപം നിരവധി തവണ പ്രത്യക്ഷപ്പെട്ട അനീഷിനെ പൊലീസ് തന്ത്രത്തിൽ പിടികൂടി.

മീനൂട്ടി എന്ന ഓട്ടോറിക്ഷയിൽ കുപ്രസിദ്ധ ഗുണ്ട എറണാകുളം ബിജുവിനെ പൊലീസുകാരുടെ കൈയിൽ നിന്ന് രക്ഷിച്ച പറക്കുംതളിക ബൈജുവിന്റെ പൊന്നെടുത്താൻ കുഴി ചർച്ചിന് സമീപമുള്ള വീട്ടിലും ഇയാൾ എത്തിയതും പൊലീസ് മനസ്സിലാക്കി. ഇതിന് പിന്നാലെ നെയ്യാർഡാമിൽ നിന്നും പിടികൂടി. ഈ പ്രതിയെയാണ് കൊലപ്പെടുത്തിയത്.