തിരുവനന്തപുരം: പനവൂരിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും. സുഹൃത്തിനൊപ്പം പോകാൻ വേണ്ടി കൊലപാതകം നടത്തിയെന്നാണ് അമ്മ വിജി പൊലീസിന് മൊഴി നൽകിയത്.

മാങ്കുഴി സ്വദേശി വിജി (29)യെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മൂന്ന്ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയായിരുന്നു കൊന്ന് കുഴിച്ചുമൂടിയത്. സംശയം തോന്നിയ അയൽവാസികളായിരുന്നു വിവരം പൊലീസിൽ അറിയിച്ചത്.

പോത്തൻകോട് സ്വദേശിയായ സുഹൃത്തിനൊപ്പം പോകാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നായിരുന്നു വിജിയുടെ മൊഴി. ഒരു ദിവസം മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നും മൊഴിയിൽ പറയുന്നുണ്ട്.

അഞ്ചു വർഷമായി വിജി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. പിതാവിനും സഹോദരനും ഒപ്പമായിരുന്നു താമസം. വീട്ടുവളപ്പിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

'വിജി ഒമ്പത് മാസം ഗർഭിണി ആയിരുന്നു. തിങ്കളാഴ്ച മുതൽ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകിൽ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടത്' പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു.