'അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വെച്ചോടാ...
കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്തു വെച്ചോടാ...
വരുന്നുണ്ടെടാ.. വരുന്നുണ്ടെടാ.. നിന്റെയൊക്കെ കാലന്മാർ!''-

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന കേരളത്തെ ഞെട്ടിച്ച ഈ പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യം ഇപ്പോൾ തിരിഞ്ഞുകൊത്തുകയാണ്. കഴിഞ്ഞ ദിവസം ഈ വിവാദ സംഘടനയെത്തേടി അവരുടെ 'കാലന്മാർ' എത്തി. അപ്രതീക്ഷിത റെയ്ഡിൽ ശരിക്കും നടുങ്ങിപ്പോവുകയും നടുവൊടിയുകയും ചെയ്ത നിലയിലാണ് ഈ ഇസ്ലാമിക സംഘടന. നേതാക്കളുടെ കൂട്ടത്തോടെയുള്ള അറസ്റ്റ് അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇരുട്ടിവെളുക്കും മുമ്പ് പോപ്പുലർ ഫ്രണ്ട് നേതൃത്വം ഒന്നടങ്കം ജയിലിൽ ആയിരിക്കയാണ്!

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴും, പാക്ക് സർജിക്കൽ സ്ട്രൈക്കിലുമൊക്കെ നടത്തിയതുപോലുള്ള അതി രഹസ്യവും സൂക്ഷ്മവുമായ ആസൂത്രണമാണ് ഈ നടപടികളിലും അമിത്ഷാ-അജിത് ഡോവൽ ടീം നടത്തിയത്. സാധാരണ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പ്രസംഗങ്ങളിൽ പറഞ്ഞ് പേടിപ്പിക്കുന്ന കാര്യമാണ്, തങ്ങളുടെ ശതുക്കളായ ഓരോ നേതാവിന്റെയും ഡീറ്റേയിൽസ്. 'നിങ്ങൾക്ക് ആർഎസ്എസിന്റെ കാര്യവാഹക് ആരാണെന്ന് അറിയാമാ, അവരുടെ വീട്ടിലേക്കുള്ള വഴി അറിയാമോ, അയാളുടെ ഭാര്യ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് അറിയാമോ, നിങ്ങൾക്ക് അറിയില്ലായിരിക്കും പക്ഷേ ഞങ്ങൾക്ക് അറിയാം' എന്ന് പറഞ്ഞാണ് സുഡാപ്പി നേതാക്കളുടെ പ്രസംഗം കത്തിക്കയറുക. തങ്ങൾക്ക് എതിരെ നടപടിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യ വീടും, ജോലി ചെയ്യുന്ന സ്ഥലവും ഒക്കെ പരസ്യമായി പറഞ്ഞ് പേടിപ്പിക്കുക അവരുടെ ഒരു സ്ഥിരം രീതിയാണ്. തങ്ങൾ സായുധരായ ഒരു മിലിട്ടൻഡ് ഫോഴ്സാണെന്ന ധാരണ അരക്കിട്ട് ഉറപ്പിക്കുകയും, ഭയപ്പെടുത്തി നിർത്തുകയും ആയിരുന്നു ഈ തന്ത്രത്തിന് പിന്നിൽ. പക്ഷേ കളിക്കുന്നത് അമിത് ഷായോടും അജിത്ത് ഡോവലിനോടുമൊക്കെയാണെന്ന് അവർ മറന്നുപോയി!

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട് എവിടെയാണെന്നും, ഭാര്യ എവിടെയാണ് ജോലിചെയ്യുന്നതെന്നും മാത്രമല്ല, അവർക്ക് ഏതെല്ലാം ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെന്നും, എവിടെയൊക്കെ പോയിട്ടുണ്ടെന്നും ഈ രാജ്യത്തെ എൻഐഎക്കും ഇഡിക്കും നന്നായി അറിയാമെന്ന്, സായുധ ശക്തിയെന്ന അഹങ്കാരത്തിൽ പോപ്പുലർ ഫ്രണ്ടുകാർ മറന്നുപോയി. ഒരു പാർട്ടിയുടെ നേതൃത്വം ഒന്നടങ്കം ഒറ്റരാത്രി ഇരുട്ടിവെളുക്കും മുമ്പ് ഇരുമ്പഴിക്കുള്ളിൽ എത്തുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല. അവർ വല്ലാതെ ഭയന്നിരിക്കുന്നു. അതിന്റെ സൂചനയാണ് കേരളത്തിലെ ഹർത്താൽ ആഹാനവും അതിന്റെ ഭാഗമായ വ്യാപക അക്രമവും.

ഇനിയുള്ള ദിനങ്ങൾ പോപ്പുലർ ഫ്രണ്ടിന് കഷ്ടതകൾ നിറഞ്ഞ് തന്നെയാണ്. കാരണം നമ്മുടെ കേരളാ പൊലീസ് പോലെയല്ല എൻഐഎ. പിടിച്ചാൽ പിടിച്ചതുപോലെയാണ്. ഇനി ഈ നേതാക്കൾ എന്ന് പുറംലോകം കാണും എന്ന് ആർക്കും അറിയില്ല. പോപ്പുലർ ഫ്രണ്ടിന്റെ താത്വിക ആചാര്യനായ പി കോയയും, ചെയർമാൻ ഒ എം എ സലാമും, നാസറുദ്ദീൻ എളമരവും പോലുള്ള 14 നേതാക്കളെ കൊണ്ടുപോയത് ഡൽഹിയിലേക്കാണ്. മാധ്യമ പ്രവർത്തകൻ ആയിട്ടുപോലും സിദ്ദീഖ് കാപ്പന് രണ്ടുവർഷത്തിനുശേഷമാണ് ജാമ്യം കിട്ടുന്നത്. എന്നിട്ടും ഇപ്പോഴും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല.

ഈ പൂട്ടാണ് പോപ്പുലർ ഫ്രണ്ടിന് പേടിപ്പിക്കുന്നത്. ഇത്രയും കാലം ഇന്ത്യയിൽ ഇസ്ലാം പീഡനം അനുഭവിക്കയാണെന്നും അതിനായി പ്രതിരോധം ഉയർത്തണം എന്നൊക്കെപ്പറഞ്ഞ് വൻ തോതിൽ വിദേശ ഫണ്ട് കൈപ്പറ്റികയും, ജോസഫ് മാഷിന്റെ കൈവെട്ട് തൊട്ട്, അഭിമന്യുവധവും, ശ്രീനിവാസൻ വധവും വരെയുള്ള നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാവുകയും ചെയ്ത പോപ്പുലർ ഫ്രണ്ടുകാരുടെ ഇനിയുള്ള കാലം, കോയയെയും സലാമിനെയുമൊക്കെ പുറത്തിറക്കുന്നതിനായി ഉഴിഞ്ഞുവെക്കേണ്ടിവരും. അതിതീവ്രമായ പ്രസംഗങ്ങളുമായി കേരള രാഷ്ട്രീയത്തിൽ ഉയർന്നുവന്ന അബ്ദുൽ നാസിർ മഅ്ദനിക്ക് പിന്നെ സ്വന്തം രക്ഷക്കായി എല്ലാ പ്രവർത്തനങ്ങളും മാറ്റേണ്ടി വന്നപോലെ!

അതിരഹസ്യമായ സർജിക്കൽ സ്ട്രൈക്ക്

ഇരുചെവിയറിയാതെ എൻഐഎ കേരളത്തിൽ റെയ്ഡ് നടത്തിയത്. എല്ലാം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഡൽഹിയിൽ ഇരുന്ന് നിരീക്ഷിക്കുകായിരുന്നു എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങൾ അപ്പപ്പോൾ തിരക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡിനെത്തിയത് ഇരുനൂറിലേറെ പേരടങ്ങുന്ന സംഘമായിരുന്നു. രാജ്യത്ത് എൻ.ഐ.എ. നടത്തിയ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണ് വ്യാഴാഴ്ച പുലർച്ചെ അവസാനിച്ചത്.

കേരളത്തിൽ പൊലീസിനെ ആശ്രയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. ആശ്രയിച്ചിരുന്നെങ്കിൽ റെയ്ഡ് വിവരം അപ്പോൾ തെന്ന ചോരുമായിരുന്നു. 'പച്ചവെളിച്ചം' എന്ന ഷുഡു വാട്സാപ്പ് ഗ്രൂപ്പുകൾ ഒക്കെ കേരളാ പൊലീസിലും ഉണ്ടെന്നത് പരസ്യമായ രഹസ്യം ആയിരുന്നു. കൊച്ചിയിലേക്ക് സി.ആർ.പി.എഫിന്റെ റാഞ്ചി കേഡറിലെ 10 കമ്പനികളിൽ നിന്നുള്ള 750 ഭടന്മാരാണ് എത്തിയത്. അഞ്ചുദിവസം മുമ്പ് കൊച്ചിയിലെത്തിച്ച ഇവരോട് ജോലി എന്താണെന്ന് അവസാന നിമിഷം വരെ അറിയിച്ചിരുന്നില്ല. ബുധനാഴ്ച വൈകുന്നേരമാണ് ഓപ്പറേഷന് തയ്യാറാകാൻ നിർദ്ദേശിച്ചത്. കേന്ദ്ര ഏജൻസിയുടെ പരിശോധനയെക്കുറിച്ച് സംസ്ഥാന പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നു. എന്നാൽ, നടപടി എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.

പുലർച്ചെമുതൽ ഒരു ഓപ്പറേഷനുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സായുധ സേനാവിഭാഗത്തിൽ നിന്നുള്ളവരെ തയ്യാറാക്കി നിർത്താനും ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു. എൻ.ഐ.എ.യുടെ ദക്ഷിണേന്ത്യൻ ചുമതല വഹിക്കുന്ന കൊച്ചിയിലെ ഐ.ജി. സന്തോഷ് രസ്‌തോഗിയാണ് ഇതിന് ചുക്കാൻപിടിച്ചത്. ഡി.ഐ.ജി.മാരായ കാളകാട് മഹേഷ്‌കുമാർ (ബെംഗളൂരു), കെ.ബി. വന്ദന, അഷീഷ് ചൗധരി (ഡൽഹി) എന്നിവരും മറ്റ് അഞ്ച് എസ്‌പി.മാരും ഇതിനായി കേരളത്തിലെത്തി. എൻ.ഐ.എ.യുടെ ചില ഉദ്യോഗസ്ഥർ ഞായറാഴ്ച തന്നെ വിവിധ കേന്ദ്രങ്ങളിലെത്തി ഹോട്ടലിൽ തങ്ങി. പിടികൂടേണ്ടവരുടെ വീടുകൾ നേരത്തേ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഒരുമണിക്കൂർകൊണ്ട് വീടുകളിൽ എത്താവുന്ന ദൂരത്തിലാണ് ഉദ്യോഗസ്ഥർ താമസിച്ചത്. പുലർച്ചെ രണ്ടരയോടെ ഇവർ ഹോട്ടലിൽനിന്നിറങ്ങി നേരെ വീടുകളിലേക്ക് പുറപ്പെട്ടു. സെർച്ച് വാറണ്ട് കാണിച്ച് ലക്ഷ്യമിട്ടവരെ പിടികൂടി കൊണ്ടുപോയി. ചെറുത്തുനിൽപ്പോ പ്രതിഷേധങ്ങളോ ഉണ്ടായില്ല. പക്ഷേ ഇന്ന് ഹർത്താൽ നടത്തി പാവം ജനങ്ങളോടാണ് പോപ്പുലർ ഫ്രണ്ടുകാർ അരിശം പ്രകടിപ്പിക്കുന്നത്.

പക്ഷേ ഇരവാദ- സ്വത്വ ഷുഡുവാദ രാഷ്ട്രീയത്തിന് വലിയ വേരുകളുള്ള കേരളത്തിൽ വെറുതെ പാവം പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ്ചെയതുവെന്ന നരേറ്റീവും ചിലർ ഉയർത്തുന്നുണ്ട്. കള്ളനോട്ടടി തൊട്ട് കില്ലർ സ്‌ക്വഡുകൾവരെയുള്ള കൃത്യമായ വിവരം കിട്ടിയതിനാലാണ് എൻഐഎ ഇത്തരം ഒരുനടപടിയിലേക്ക് നീങ്ങിയത്.

കില്ലർ സ്‌ക്വാഡുകളുടെ വിവരങ്ങൾ പുറത്ത്

ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ വളരെ നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര വകുപ്പും എൻഐഎയും പോപ്പുലർ ഫ്രണ്ടിനെ നോട്ടമിട്ടിരുന്നു. എൻഐഎ നടപടികൾക്ക് കാരണമായ രേഖകളിൽ ഹത്രാസ് കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ മൊഴികളും ഉണ്ട്. കലാപ ഗൂഢാലോചനകേസിലെ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതികളായ പന്തളം സ്വദേശി അൻഷാദ് ബദറുദ്ദീൻ, വടകര സ്വദേശി ഫിറോസ് ഖാൻ എന്നിവർ നൽകിയ മൊഴികളും പിഎഫ്ഐക്ക് വിനയായി.

അൻഷാദ് ബദറുദ്ദീന്റെ മൊഴിയിലെ പ്രധാന വെളിപ്പെടുത്തലുകൾ ഇങ്ങനെയാണ്. 'പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ സ്‌ക്വാഡുകളെ, താനും ഫിറോസ് ഖാനും ചേർന്നു പരിശീലിപ്പിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ളവരാണ് ഈ സ്‌ക്വാഡ് അംഗങ്ങൾ. കത്തി, വാൾ, കൈത്തോക്ക് തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാൻ ഇവരെ സ്‌ക്വാഡ് അംഗങ്ങളെ പരിശീലിപ്പിച്ചിരുന്നു. ഇരുമ്പു ദണ്ഡുപയോഗിച്ച് കൊല നടത്താൻ എവിടെ അടിക്കണമെന്നതിനും പരിശീലനമുണ്ട്. ആർഎസ്എസുകാരന്റെ പ്രതിമയുണ്ടാക്കി വെട്ടിപ്പടിപ്പിച്ചാണ് പരിശീലനം.

പെട്രോൾ ബോംബുകളും സ്‌ഫോടകവസ്തുക്കളും നിർമ്മിക്കാനും പ്രയോഗിക്കാനുമുള്ള പ്രത്യേക പരിശീലനവും നൽകാറുണ്ട്. സിദ്ദിഖ് കാപ്പനെയും റൗഫ് ഷെറീഫിനെയും തനിക്കറിയാം. പോപ്പുലർ ഫ്രണ്ടിന്റെ താത്വിക ബുദ്ധിജീവിയാണ് കാപ്പൻ. ബാബ്‌റി മസ്ജിദ് കോടതി വിധിക്കു ശേഷം ഹിന്ദുസംഘടനാ പ്രവർത്തകരെ ലക്ഷ്യമിടാൻ കാപ്പൻ നിർദ്ദേശം നൽകി. റൗഫ് ഷെറീഫാണ് പി എഫ് ഐ ക്കു വേണ്ടി ഫണ്ട് സമാഹരിച്ചിരുന്നത്. ഫിറോസും താനും ചേർന്ന് യുപി, ബിഹാർ, ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കില്ലർ സ്‌ക്വാഡ് പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഈ കേന്ദ്രങ്ങളിൽ ആയുധങ്ങളും സംഭരിച്ചിട്ടുണ്ട്.''.

ഫിറോസ് ഖാന്റെ മൊഴിയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങദെയാണ്- 'അൽഷാദ് ബദറുദ്ദീനും താനും ചേർന്ന് മുസ്ലിം യുവാക്കൾക്ക് ആയുധ പരിശീലനവും വാഹനങ്ങൾ കത്തിക്കാനുള്ള പരിശീലനവും നൽകാറുണ്ട്. കലാപമുണ്ടായാൽ പരമാവധി ആൾക്കാരെ കൊല്ലാനും പരിശീലനമുണ്ട്. ഡൽഹി പി എഫ് ഐ ഓഫിസിലെ മാനേജർ കെ.പി.കമാലാണ് ഞങ്ങളുടെ ചെലവുകൾ മുഴുവൻ വഹിച്ചിരുന്നത്. സിദ്ദിഖ് കാപ്പനും റൗഫ് ഷെറീഫും ഞങ്ങൾക്ക് മാർഗദർശന ക്ലാസുകൾ എടുക്കാറുണ്ടായിരുന്നു.''ഈ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് റെയ്ഡിന് ഒരു കാരണം ആയത്.

2047ൽ ഇന്ത്യയുടെ അധികാരം പിടിക്കണം

2047 ൽ ഇന്ത്യയുടെ ഭരണം പിടിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയുടെ വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് വിതരണം ചെയ്ത രഹസ്യ സർക്കുലറാണ് റെയ്ഡിനും കാരണമായ മറ്റൊരു പ്രധാന തെളിവുകളിൽ ഒന്ന്. പട്നയിൽ അറസ്റ്റിലായ പ്രവർത്തകരിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ ആഭ്യന്തര സർക്കുലർ ലഭിച്ചത്. 2047 ൽ ഇന്ത്യയുടെ ഭരണം പിടിക്കാൻ എന്തൊക്കെ ചെയ്യണമെന്നുള്ള വിവരങ്ങളാണ് സർക്കുലറിലുള്ളത്.

മുസ്ലിങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ കീഴിൽ അണിനിരക്കുകയും, ആയുധ പരിശീലനം നേടുകയും അതിനൊപ്പം ആയുധങ്ങളും സ്ഫോടക വസ്തുക്കളും വൻ തോതിൽ ശേഖരിക്കുകയും ചെയ്യണം. ഹിന്ദു നേതാക്കളുടേയും ആർഎസ്എസ് നേതാക്കളുടേയും വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കണം. എതിർക്കുന്നവരെ കൊന്നൊടുക്കണം. എല്ലാ മേഖലകളിലും നുഴഞ്ഞു കയറണം. സൈന്യത്തിലും ജുഡീഷ്യറിയിലും സർക്കാർ സംവിധാനങ്ങളിലും കയറിപ്പറ്റി കഴിഞ്ഞാൽ ഭരണം പിടിക്കാൻ കഴിയും. നുഴഞ്ഞു കയറിയവൻ ഒരു കാര്യവും പുറത്തുപറയാതെ അവിടെ രഹസ്യമായി ജോലിചെയ്യണം. അവിടെയും മതപരമായ ജോലിയുണ്ട്. നിങ്ങൾ ഒരു ഡോക്ടറോ നഴ്സോ ആണെങ്കിൽ പിറക്കുന്ന ഏത് കുഞ്ഞിന്റെ ചെവിയിലും മതഭേദമന്യേ തക്‌ബീർ ചൊല്ലിക്കൊടുക്കണം! മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലും ഇങ്ങനെ കയറിപ്പറ്റണം ( കേരളത്തിൽ സിപിഎമ്മിന് അകത്തുപോലും വലിയ തോതിൽ പോപ്പുലർ ഫ്രന്റ് നുഴഞ്ഞ് കയറിയെന്ന് ആക്ഷേപം ഉണ്ട്) അതുപോലെ ഏത് ജോലിയിൽ ഏർപ്പെട്ടാലും തങ്ങളുടെ പണി അവിടെ എടുക്കണം.

ഇന്ത്യയിലെ പത്ത് ശതമാനം മുസ്ലിങ്ങൾ പോപ്പുലർ ഫ്രണ്ടിനു പിന്നിൽ അണിനിരന്നാൽ ഭീരുക്കളായ ഭൂരിപക്ഷ സമുദായത്തെ കീഴ്പ്പെടുത്തി ഇസ്ലാമിന്റെ പ്രതാപം ഇന്ത്യയിൽ നടപ്പിലാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ആർഎസ്എസ് സവർണ സംഘടനയാണെന്ന് ചൂണ്ടിക്കാട്ടി ദലിത് സമുദായങ്ങളെ ആർ.എസ്.എസിൽ നിന്നകറ്റണം. ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യം മറച്ചു വച്ച് ദേശീയ പതാക, ഭരണഘടന, അംബേദ്കർ എന്നിവ നിരന്തരം ഉപയോഗിക്കണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ ട്രെയിനിങ് സെന്ററുകൾ സ്ഥാപിക്കുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കുകയും വേണമെന്ന് സർക്കുലറിൽ നിർദ്ദേശമുണ്ട്. തുർക്കിയുമായി ബന്ധം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ടിനു കഴിഞ്ഞിട്ടുണ്ടെന്നും മറ്റ് ഇസ്ലാമിക രാജ്യങ്ങൾ ഇന്ത്യയുടെ ഭരണം പിടിക്കാൻ സഹായിക്കുമെന്നും സർക്കുലറിൽ പറയുന്നു.

മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ പ്രവർത്തിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ ഗൗരവമായി എടുത്തത്. പാക്കിസ്ഥാനും തുർക്കിയുമായുള്ള ബന്ധവും ഐഎസ് റിക്രൂട്ട്മെന്റുകളും സമഗ്ര അന്വേഷണത്തിനു കാരണമായി. പോപ്പുലർ ഫ്രണ്ടിന്റെ നിരവധി നേതാക്കൾ ഐഎസിൽ എത്തിയിട്ടുണ്ടെന്ന മലയാളി ഐഎസ് ഭീകരന്റെ ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. മാത്രമല്ല ഐഎസിൽ എത്തിയ മലയാളികളിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്ന നിരവധി പേരുണ്ടായിരുന്നതും അന്വേഷണം കടുപ്പിക്കാൻ കാരണമായി.പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളിൽ ഭൂരിഭാഗവും നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകരായിരുന്നവരാണ്. രാജ്യവിരുദ്ധ പ്രവർത്തനത്തെ തുടർന്ന് നിരോധിക്കപ്പെട്ട സിമി മറ്റൊരു പേരിൽ പ്രവർത്തനം ആരംഭിച്ചതാണ് പോപ്പുലർ ഫ്രണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

.പോപ്പുലർ ഫ്രണ്ട് മതങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തി. യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് രഹസ്യ ആശയവിനിമയം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങൾ അടക്കമുള്ള തെളിവുകൾ കിട്ടിയെന്നും .താലിബാൻ മാതൃകയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ കേരളത്തിലേക്ക് എത്തിച്ച് പരിശീലനം നൽകിയതിന്റെ രേഖകൾ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചിട്ടുണ്ട്.

കള്ളനോട്ട് തൊട്ട് കള്ളപ്പണം വരെ

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കൊലപാതകങ്ങളിൽ പങ്കുണ്ടോയെന്നും അന്വേഷിക്കന്നുണ്ട്. ഇതോടൊപ്പം കള്ളപ്പണം വെളുപ്പിക്കലുമായി പോപ്പുലർ ഫ്രണ്ടിനുള്ള ബന്ധം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. പിഎഫ്‌ഐ നേതാക്കൾക്കെതിരേ രണ്ടു കുറ്റപത്രങ്ങളാണ് ഇഡി സമർപ്പിച്ചിട്ടുള്ളത്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പിഎഫ്‌ഐ നേതാക്കളായ അബ്ദുൾ റസാഖ് പീടിയയ്ക്കൽ, അഷറഫ് ഖാദിർ എന്നിവർക്കെതിരേയുള്ളതാണ് ഒന്ന്. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസാണ് മറ്റൊന്ന്. അതുപോലെ തന്നെ പാക്കിസ്ഥാനിൽനിന്ന് വന്ന കള്ളനോട്ടുകൾ വൻ തോതിൽ ഇന്ത്യയിൽ വിതരണം ചെയ്ത് ഇന്ത്യയെ സാമ്പത്തികമായി തകർക്കാനുള്ള നീക്കത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോയെന്ന അന്വേഷിക്കുന്നുണ്ട്. താലിബാന് ഒപ്പം ഓപ്പിയം കള്ളക്കടത്താനും, ഇന്ത്യയിൽ മയക്കുമരുന്ന് മാഫിയയുടെ ഇടനിലക്കാരായും ചിലർ പ്രവർത്തിച്ചോ എന്നും അന്വേഷണം നടക്കുന്നുണ്ട്്. അതുപോലെ ദുബൈയിൽ ഡാൻസ്ബാർ അടക്കം നടത്തി ചില പിഎഫ്ഐ നേതാക്കൾ തീവ്രവാദത്തിന് പണം കണ്ടെത്തിയെന്നും സംശയമുണ്ട്.

2003ലെ മാറാട് കൂട്ടക്കൊലം തൊട്ട് പോപ്പുലർ ഫ്രണ്ടിന് കോടികൾ ഫണ്ട് വരുന്നുണ്ടെന്ന് ആരോപണമുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നത ഗൂഢാലോചനയെ കുറിച്ച് ആദ്യം അന്വേഷിച്ച റിട്ട. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ഈ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി 2010 ജൂൺ 30 മുതൽ 2012 ജനവരി 25 വരെ സേവനമനുഷ്ഠിച്ച താൻ പെട്ടന്നാണ് സ്ഥലം മാറ്റപ്പെട്ടത് എന്നാണ് പ്രദീപ് പറയുന്നത്. 1999-2002 കാലയളവിൽ വിദേശത്ത് നിന്ന് 430 കോടി രൂപ ഇവിടുത്തെ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയതിനെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ കുറിച്ചും സിബിഐ അന്വേഷണം നടക്കാതിരിക്കാൻ സമ്മർദം ഉണ്ടായതും പ്രദീപ് കുമാറിന്റെ സത്യവാങ്മൂലത്തിലുണ്ട്.

2017ൽ ഹാദിയകേസിന്റെ സമയത്ത് സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ സമ്മതിക്കുന്നത് വൻ വിവാദമായിരുന്നു. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമൺസ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനൽപുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.

ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്സിങ്ങിന് 4 ലക്ഷവും നൽകിയതു വിവാദമായിരുന്നു. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു.

യുപിയിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും റിഹാബ് ഇന്ത്യയുടെയും 15 ബാങ്ക് അക്കൗണ്ടുകളാണ് ഇഡി സൂക്ഷ്മമായി പരിശോധിച്ചത്. 1.04 കോടി രൂപ ഈ 15 അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ 10 ഉം റീഹാബിന്റെ 5 ഉം അക്കൗണ്ടുകളിലാണ് 2019 ഡിസംബർ 12 നും 2020 ജനുവരി 6 നും മധ്യേ നിക്ഷേപം എത്തിയത്. അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായ്‌പോഴും 50,000 ത്തിൽ താഴെയായിരുന്നു. 5,000 ത്തിനും 49,000ത്തിനും ഇടയിൽ. ഇതുവഴി നിക്ഷേപകൻ ആരെന്ന് വെളിപ്പെടുത്തേണ്ടിയും വന്നില്ല. എന്നാൽ, ഈ കാലയളവിൽ 1.34 കോടി രൂപ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചതായും കണ്ടെത്തി.പോപ്പുലർ ഫ്രണ്ടിന്റെ 27 അക്കൗണ്ടുകൾ അടക്കം 73 അക്കൗണ്ടുകളാണ് പരിശോധിച്ചത്. 120.5 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ ഏറെയും അന്നുതന്നെയോ രണ്ട മൂന്നു ദിവസത്തിനകമോ പിൻവലിച്ചിട്ടുണ്ട്.

പക്ഷേ ഈ അന്വേഷണത്തിൽ എല്ലാം തന്ത്രപരമായി രക്ഷപ്പെടുകയാണ് പോപ്പുലർ ഫ്രണ്ടുകാർ ചെയ്തത്. അതുകൊണ്ടുതന്നെ പുതിയ അന്വേഷണത്തിന്റെ ഗതിയും എന്താവുമെന്ന് കണ്ടുതന്നെ അറിയണം

അന്വേഷണം ഹഖാനി നെറ്റ്‌വർക്കിലേക്ക്

നേരത്തെ ഖത്തറിൽ നിന്നായിരുന്നു കേരളത്തിലെ അടക്കം ഇസ്ലാമിക സംഘടനകൾക്ക് വൻതോതിൽ പണം വന്നിരുന്നത്. ഖത്തർ ഹവാല എന്ന് വിളിച്ചിരുന്ന, ഇസ്ലാമിക പ്രബോധനത്തിന് വരുന്ന ഈ പണം നിന്നുപോയതാണ് സത്യത്തിൽ മാധ്യമവും, തേജസും അടക്കമുള്ള ഇസ്ലാമിക പത്രങ്ങളെപ്പോലും ബാധിച്ചത് എന്ന് ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു .എന്തായാലും ഖത്തറും സൗദിയും ഇപ്പോൾ തീവ്രവാദ പ്രസ്ഥാനങ്ങളെ പ്രോൽസാഹിപ്പിക്കാറില്ല. എന്നിട്ടും പോപ്പുലർ ഫ്രണ്ടിന് എവിടെ നിന്നാണ് കോടികളുടെ ഫണ്ട് കിട്ടുന്നത് എന്നതാണ് എൻഐഎയെയും ഇ ഡിയെയും കുഴക്കുന്നത്. ആഗോള ഭീകരവാദ ശൃഖലയായ ഹഖാനി നെറ്റ് വർക്കിൽനിന്നാണ് അവർക്ക് പണം ഒഴുകുന്നതെന്ന് സൂചനയുണ്ടെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ തെളിവ് തേടിയാണ് എൻഐഎ അന്വേഷണം നടക്കുന്നത്.

ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരസംഘടനയായ ഹഖാനി നെറ്റ്‌വർക്ക് ആണെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. ഐഎസും അൽഖായിദയും, താലിബാനും അടക്കമുള്ള ലോകത്തിലെ വിവിധ ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് പണം വരുന്ന് ഇവിടെ നിന്നാണ്. താലിബാൻ ഉൽപ്പാദിപ്പിക്കുന്ന ഓപ്പിയത്തിന്റെ കള്ളക്കടത്തുതൊട്ട്, പ്രമുഖരെ ബന്ദിയാക്കി മോചനദ്രവ്യം നേടുന്നത് അടക്കമുള്ള വിവിധ ധന സമ്പാദന മാർഗങ്ങൾ ഇയർക്കുണ്ട്. അതുപോലെ ലോകത്തിലെ കോടീശ്വരന്മാരായ മുസ്ലീങ്ങളുടെ കൈയച്ചുള്ള സംഭാവനയും ഇവർക്ക് കിട്ടുന്നു. ഇപ്പോൾ ഖത്തറും സൗദിയും തീവ്രവാദ ബന്ധങ്ങളിൽനിന്ന് പിന്നോട്ട് അടിച്ചതോടെ, തുർക്കിയും അഫ്ഗാനിസ്ഥാനും വഴിയാണ് ഇവരുടെ ഓപ്പറേഷൻ എന്നാണ് അറിയുന്നത്.

ഇപ്പോൾ ഹഖാനി നെറ്റ് വർക്കിന്റെ മേധാവിയായ ഖലീൽ ഹഖാനി അഫ്ഗാനിലാണ്. പാക്കിസ്ഥാനുമായി വളരെ അടുപ്പമുള്ള ഹഖാനി നെറ്റ്‌വർക്ക് ഒരേ സമയം താലിബാനുമായും അവരുടെ ശത്രുക്കളായ ഐ എസ് ഖൊറാസാൻ ഗ്രൂപ്പുമായും ബന്ധം പുലർത്തുവയാണ്്. ഈ ഖലീൽ ഖഹാനിയും അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ്. ബിൻ ലാദനുമായുള്ള ബന്ധത്തിന്റെ പേരിൽ 2011 ഫെബ്രുവരി 9-നാണ് ഹഖാനിയെ അമേരിക്ക 'മോസ്റ്റ് വാണ്ടഡ് ടാർഗെറ്റ്' പട്ടികയിൽ ഉൾപ്പെടുത്തിയത്. 2011 ഫെബ്രുവരി 9-നാണ് ഹഖാനിയെ അമേരിക്ക മോസ്റ്റ് വാണ്ടഡ് ടാർഗെറ്റ് പട്ടികയിൽ ഉൾപ്പെടുത്തിയത്. കൊടുംഭീകരരുടെ പട്ടികയിലുള്ള ഖലീൽ കഴിഞ്ഞ വർഷമാണ് അഫ്ഗാനിസ്ഥാനിലെത്തിയത്. ഖലീലിന്റെ സഹോദരൻ ജലാലുദ്ദീൻ ഹഖാനിയാണ് ഹഖാനി നെറ്റ് വർക്ക് സ്ഥാപിച്ചത്.

1990 കളുടെ മധ്യത്തിൽ മുല്ല മുഹമ്മദ് ഒമറിന്റെ താലിബാൻ ഭരണകൂടത്തിൽ അംഗമായിരുന്നു ജലാലുദ്ദീൻ ഹഖാനി. താലിബാനും ഹഖാനി നെറ്റ്‌വർക്കിനും ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഖലീൽ ഹഖാനിയാണ്. കൂടാതെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പലപ്പോഴും വിദേശയാത്രകളും നടത്തുന്നുണ്ട്. ഇപ്പോൾ ഐഎസും താലിബാനും കൂടാതെ ലോകത്തിലെ 63 സംഘടനകൾക്ക് കൂടി ഹഖാനി നെറ്റ്‌വർക്ക് ഫണ്ട് നൽകുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ ഉന്ത്യയിലെ ഏതെങ്കിലും സംഘടന ഉൾപ്പെട്ടോ എന്ന പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.

യഥാർഥ കാലന്മാർ വന്നപ്പോൾ

എവിടെ ഭീകരവാദം ഉണ്ടോ അവിടെ സാക്കിർ നായിക്ക് ഉണ്ടെന്നത് ഒരു പഴഞ്ചൊല്ലുപോലെ ആയിട്ടുണ്ട്. കേരളത്തിൽനിന്ന് ഐസിസിൽ പോയവരുടെയൊക്കെ സ്ഥാപനങ്ങളിൽനിന്ന് സാക്കിർ നായിക്ക് സാഹിത്യം പിടിച്ചിട്ടുണ്ട്. അതുപോലെ യുപിയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽനിന്ന് പിടിച്ചെടുത്ത് സാക്കിർ നായിക്കിന്റെ ലഘുലേഖകളും സീഡിയുമാണ്. ഈ ബന്ധവും എൻഐഐ അന്വേഷിക്കുന്നുണ്ട്.

പക്ഷേ ഇപ്പോൾ ശരിക്കും പോപ്പുലർ ഫ്രണ്ടിന്റെ കിളിപോയ പോലെയാണ്. മുമ്പ് ഒരു ചോദ്യപേപ്പറിന്റെ പേരിൽ പാവം ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതികൾ പുഞ്ചിരിച്ചുകൊണ്ട് കോടതി വിധി കേൾക്കുന്ന ചിത്രം വൈറൽ ആയിരുന്നു.അവരെ സംബന്ധിച്ച് ഒരു മതപരമായ കടമ മാത്രമായിരുന്നു അത്. ഇപ്പോഴാണ് ശരിക്കും അവർക്ക് പേടി വന്നത്. ഹർത്താലിന്റെ പേരിൽ അവർ നടത്തുന്ന അക്രമം തന്നെ അതിന്റെ സൂചനയാണ്.

മറ്റുള്ളവരുടെ കാലന്മാരായി ഞങ്ങൾവരും എന്ന് അഹങ്കരിച്ച് നടന്നവർ, അതുകൊച്ചുകുട്ടികളുടെ തലയിലേക്ക്പോലും അടിച്ചേൽപ്പിച്ചവർ, ഇല്ലാത്ത കഥകൾ ഉണ്ടാക്കി പാവങ്ങളുടെ കൈ വെട്ടിയവർ... ഇപ്പോൾ യഥാർഥ 'കാലന്മാർ' വന്നപ്പോൾ അവർ കിടന്ന് മോങ്ങുകയാണ്.

വാൽക്കഷ്ണം: ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുത്തപ്പോൾ ഇടതുപക്ഷത്തിനുപോലും പൊള്ളുന്നുണ്ടോ. ആലപ്പുഴ എം പി ആരിഫിന്റെ എവിടെയും തൊടാത്ത പ്രസ്താവനയും പിന്നീട് വന്ന നിഷേധവും നോക്കുക. പോപ്പുലർ ഫ്രണ്ടിനെ ന്യായീകരിച്ച് ഇവിടെ പ്രസ്താവന ഇറക്കാൻ ഒരു വിഭാഗം ഉണ്ട്. മുൻ എസ്എഫ്ഐ നേതാവും പിന്നീട് തേജസ് പത്രാധിപരുമായ എൻ പി ചെക്കുട്ടി, ആബിദ് അടിവാരം അടക്കമുള്ള ചില ഷുഡു- ദലിത ബുജികൾ എന്നിവർ ഒപ്പിട്ട ഒരു പ്രസ്താവന കണ്ട് നാണിച്ചുപോയി! ഖേരളം എത്ര സുന്ദരം