ചെന്നൈ: വ്യാജരേഖയുണ്ടാക്കിയ ഭൂമി തട്ടിയെടുത്തുവെന്ന പരാതിയിൽ നടി ഗൗതമിയെ പൊലീസ് വെള്ളിയാഴ്ച മൊഴിയെടുക്കാനായി വിളിച്ചു വരുത്തി. ഗൗതമിയുടെ പരാതിയിൽ വ്യാഴാഴ്ച ആറു പേർക്കെതിരേ കേസെടുത്തിതിന് പിന്നാലെയാണ് പൊലീസ് നടപടികള് ഊർജ്ജിതമാക്കിയത്. ഇതിനു പിന്നാലെയാണ് അവരെ ചോദ്യംചെയ്യാനായി നേരിട്ടു വിളിച്ചുവരുത്തിയത്. വെള്ളിയാഴ്ച രാവിലെ കാഞ്ചീപുരം ജില്ലാ പൊലീസ് സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരായി. അരമണിക്കൂറോളം പൊലീസ് അവരിൽനിന്ന് മൊഴിയെടുത്തു.

കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിന് സമീപം കോട്ടയൂർ ഗ്രാമത്തിൽ 25 കോടി വിലമതിപ്പുള്ള തന്റെ ഭൂമി തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണർക്ക് ഏതാനും ദിവസം മുമ്പ് പരാതി നൽകിയിരുന്നു. അന്വേഷണം കാഞ്ചീപുരം സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസിനു കൈമാറിയിരുന്നു.

സംഭവത്തിൽ ശ്രീപെരുമ്പത്തൂർ സ്വദേശികളായ അളഗപ്പൻ, ഭാര്യ നാച്ചാൽ, സതീഷ്‌കുമാർ, ആരതി, ഭാസ്‌കരൻ, രമേഷ് ശങ്കർ എന്നിവർക്ക് എതിരേയാണ് കേസെടുത്തത്. ഇവർ വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.