ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കർണാടക ചിക്ക്മംഗളൂരു ജില്ലയിലെ കുദ്രെമുഖ് സ്വദേശിയായ നിതേഷ് (25) ആണ് അറസ്റ്റിലായത്. പ്രീ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിനിയായിരുന്ന 17കാരി ജനുവരി 14നാണ് മരിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ നടപടി സ്വീകരിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണം ശക്തമാണ്.

കീടനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടി ജനുവരി പതിനാലിനാണ് മരിച്ചത്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. തന്റെ മരണത്തിന് കാരണക്കാരൻ ബിജെപി പ്രവർത്തകനായ നിതേഷ് ആണെന്ന് പെൺകുട്ടി കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തന്നെ പ്രണയിക്കുന്നുണ്ടെന്ന് നിതേഷ് കള്ളം പറയുകയായിരുന്നു. ബന്ധം മുതലെടുത്ത് ഇയാൾ തന്നെ ചതിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും ആത്മഹത്യാക്കുറിപ്പിൽ പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്. ചതിക്കപ്പെട്ടതായി മനസിലാക്കിയ പെൺകുട്ടി ജനുവരി പത്തിന് കീടനാശിനി കഴിച്ചു. മംഗളൂരുവിലെ എ.ജെ. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ജനുവരി 14ന് മരിച്ചു.

പെൺകുട്ടിയുടെ മരണത്തിൽ പരാതി നൽകിയിട്ടും കുദ്രെമുഖ് പൊലീസ് നിതേഷിനെതിരെ കേസെടുക്കാനോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പെൺകുട്ടിയും യുവാവും തമ്മിൽ വഴക്ക് ഉണ്ടാകുകയും തുടർന്ന് യുവാവ് ഫോൺ കോളുകൾ എടുത്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.