ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്റ് പ്രക്ഷുബ്ധമാകവേ കേന്ദ്രസർക്കാരിനെ വിമർശിച്ചു വീണ്ടും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഹിൻഡൻബർഗ്-അദാനി വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനം ആവർത്തിച്ചാണ് മഹുവ രംഗത്തുവന്നത്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഓഫ്‌ഷോർ ഷെൽ കമ്പനികളെ കുറിച്ചുള്ള ഡേറ്റ ലഭ്യമല്ലെന്ന കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടി ഉദ്ധരിച്ചുകൊണ്ടായിരുന്നു മഹുവ മൊയ്ത്രയുടെ വിമർശനം.

'അദാനിക്കെതിരെ സർക്കാരിനെങ്ങനെ നടപടിയെടുക്കാൻ കഴിയും. ഷെൽ സ്ഥാപനത്തിന്റെ അർഥമെന്താണെന്ന് ധനകാര്യ മന്ത്രാലയത്തിനറിയില്ല. രാജ്യസഭയിൽ നൽകിയ എഴുത്തു മറുപടിയിൽ അതു സംബന്ധിച്ച സൂചനയില്ല. അതുകൊണ്ടുതന്നെ നടപടിയുമില്ല', മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ധനമന്ത്രി നിർമല സീതാരാമനെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നത് മുതൽ മഹുവ മൊയ്ത്രയും പ്രതിപക്ഷ നേതാക്കളും സർക്കാരിനെതിരേ വിമർശനം നടത്തിവരികയാണ്. അദാനിയുടെ പണ ഇടപാട് സംബന്ധിച്ച് സെബിയും ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്ന് മൊയ്ത്ര ആവശ്യപ്പെട്ടിരുന്നു. അദാനിയ്‌ക്കെതിരായ ആരോപണം സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ സമരം ശക്തമായതിനെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും സ്തംഭനാവസ്ഥയിലാണ്.