കോയമ്പത്തൂർ: മുംബൈയിൽ കോളേജ് പ്രൊഫസറായ 43-കാരിയെ നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളിയായ ബാങ്ക് ജീവനക്കാരനെതിരേ കേസെടുത്തു. പാലക്കാട് പുതിയങ്കം സ്വദേശി ആർ. ഗോപകുമാറിനെ(43)തിരെയാണ് പേരൂർ ഓൾ-വിമൻ പൊലീസ് കേസെടുത്തത്.

2021 ജനുവരി മുതൽ 2022 ഡിസംബർ വരെ ഗോപകുമാർ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയാക്കിയെന്നുമാണ് പ്രൊഫസറായ 43-കാരിയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനം തന്റെ ആരോഗ്യത്തെ തന്നെ ബാധിച്ചെന്നും പരാതിയിൽ പറയുന്നു.

മുംബൈയിലെ കോളേജിൽ പ്രൊഫസറായ പരാതിക്കാരി കഴിഞ്ഞ ഏഴുവർഷമായി ഡോംബിവിലിയിലാണ് താമസം. 2015-ൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ വന്നതിന് പിന്നാലെയാണ് പരാതിക്കാരിയും ഗോപകുമാറും പരിചയത്തിലായത്. അക്കൗണ്ട് തുറക്കാനെത്തിയ സ്ത്രീയുടെ മൊബൈൽ നമ്പർ ശേഖരിച്ച പ്രതി, പിന്നീട് ഈ നമ്പറിലേക്ക് വിളിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

2020-ൽ ഭാരതിയാർ സർവകലാശാലയിൽ പി.എച്ച്.ഡി. ചെയ്യാനായി പ്രതി പരാതിക്കാരിയുടെ സഹായം തേടിയിരുന്നു. പരാതിക്കാരിയും നേരത്തെ പി.എച്ച്.ഡി. പൂർത്തിയാക്കിയത് ഇതേ സർവകലാശാലയിലാണ്. തുടർന്ന് 2021 ജനുവരി 27-ന് ഇരുവരും ഒരുമിച്ച് സർവകലാശാലയിൽ സന്ദർശനം നടത്തി. പിന്നാലെ കോയമ്പത്തൂർ കാളപ്പട്ടിയിലെ ഹോട്ടലിൽ പ്രതി മുറിയെടുത്തു. ഇവിടെവച്ചാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

പീഡനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രതി മൊബൈൽഫോണിൽ പകർത്തിയിരുന്നു. ഹോട്ടലിൽവെച്ച് താലിയും ചാർത്തി. തുടർന്ന് നേരത്തെ പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതായാണ് പരാതിക്കാരിയുടെ ആരോപണം.