ബെംഗളൂരു: കാമുകനൊപ്പം പോയി തിരിച്ചെത്തിയ യുവതി ഭർത്താവിന്റെ ജീവനെടുത്തു. കർണാടകയിലെ ദാവൻഗരെയിലാണ് സംഭവം. യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകൻ ബിരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം ഇങ്ങനെ- ഈ മാസം ഒൻപതിനാണ് നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെറസിൽനിന്ന് വീണാണ് ഭർത്താവ് മരിച്ചതെന്നാണ് കാവ്യ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവരുന്നത്. ബിരേഷ് എന്ന യുവാവുമായി ചേർന്നാണ് കാവ്യ കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തി.

കാവ്യയും ബിരേഷും മൂന്നു മാസത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടി പോയിരുന്നു. എന്നാൽ ഗ്രാമവാസികൾ ചേർന്ന് ഇരുവരെയും പിടികൂടി. പിന്നീട് നാട്ടുകൂട്ടം ചേർന്ന് ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിർദ്ദേശം നൽകി. പഞ്ചായത്ത് അംഗങ്ങളുടെ നിർബന്ധത്തെ തുടർന്നു കാവ്യയെ തിരികെ സ്വീകരിക്കാൻ നിംഗരാജ തയാറാകുകയും ചെയ്തു.

അഞ്ചു വർഷം മുൻപ് വിവാഹിതരായ കാവ്യയ്ക്കും നിംഗരാജയ്ക്കും ഒരു കുട്ടിയുണ്ട്. തിരികെ നിംഗരാജിനൊപ്പം താമസം തുടങ്ങിയെങ്കിലും കാവ്യ ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല. ബിരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ സംഭവദിവസം കാവ്യയും നിംഗരാജും തമ്മിൽ വഴക്കുണ്ടായി. ഇതിനെത്തുടർന്നു ബിരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാവ്യ, നിംഗരാജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.