മുംബൈ: പ്രണയ വിവാഹത്തിനൊടുവിൽ വേർപിരിഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഭാര്യ മതാചാരങ്ങൾ പാലിക്കുന്നില്ലെന്നും മകനെ വിട്ടു നൽകുന്നില്ലെന്നും ആരോപിച്ച് രൂപാലി എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഹിന്ദു മതത്തിൽപ്പെട്ട യുവതിയായ രൂപാലി 2019 ലാണ് ഇഖ്ബാൽ ഷെയ്ഖ് എന്ന യുവാവിനെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇഖ്ബാലിനെ വിവാഹം ചെയ്തതോടെ മതംമാറി സാറ എന്ന പേരും യുവതി സ്വീകരിച്ചു. 2020ൽ ഇവർക്ക് ഒരു മകൻ ഉണ്ടായി. മുപ്പത്തിയാറുകാരനായ ഇഖ്ബാൽ ടാക്‌സി ഡ്രൈവറാണ്. ഇഖ്ബാൽ ഷെയ്ഖിന്റെ കുടുംബം യുവതിയെ ബുർഖ ധരിക്കാൻ നിർബന്ധിച്ചിരുന്നു. ഇത് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കി. പിന്നാലെ യുവതി കുട്ടിയുമായി മാറിത്താമസിച്ചു.

തിങ്കളാഴ്ച വിവാഹമോചനത്തിന്റെ കാര്യം ചർച്ച ചെയ്യാനായി ഇയാൾ യുവതിയെ വിളിച്ചുവരുത്തി. രാത്രി പത്ത് മണിയോടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കുട്ടിയെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായി. തുടർന്ന് ഇഖ്ബാൽ യുവതിയെ ഇടവഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.