മുംബൈ: രാജ്യത്ത് ഡിആർഐയെ ഞെട്ടിച്ച ലഹരി വേട്ടയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ മോർ ഫ്രഷ് ഉടമ മൻസൂറെന്ന് സൂചന. കാലടി സ്വദേശിയും യുമിതോ ഇന്റർനാഷണൽ ഫുഡ്സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിൻ വർഗീസിനെയാണ് ഡി.ആർ.ഐ. അറസ്റ്റ് ചെയ്തത്. മൺസൂറിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

സംഭവത്തിൽ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്‌സിന്റെ കാലടിയിലെ ഓഫിസിൽ എക്‌സൈസ് പരിശോധനയും നടത്തിയിട്ടുണ്ട്. ലഹരിമരുന്ന് പിടികൂടിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എക്‌സൈസ് നടപടി. ശീതീകരണിയും ഗോഡൗണും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അങ്കമാലിയിലെ കടമുറിയുടെ പേരിലാണ് സ്ഥാപനത്തിന് ലൈസൻസ് എടുത്തിരിക്കുന്നത്. ജീവനക്കാരന്റെ പേരിലെടുത്ത ഈ മുറി പൂട്ടിക്കിടക്കുകയാണ്. 2018ൽ ഓഫിസ് തുറന്നെങ്കിലും ഏറെക്കാലം പ്രവർത്തിച്ചില്ല. രണ്ടു ലോഡ് സവാള മാത്രമാണ് ആകെ എത്തിയതെന്നും സമീപത്തെ കടക്കാർ പറയുന്നു.

കട വാടകയ്ക്ക് എടുത്തതല്ലാതെ കട പ്രവർത്തിച്ചിരുന്നില്ലെന്നും ഒന്നര വർഷം വാടക പോലും കിട്ടിയിട്ടില്ലെന്നും കെട്ടിട ഉടമയും പ്രതികരിച്ചു. പിന്നീട് വാടക കരാർ പുതുക്കിയില്ലെന്നും ഉടമ ജെയിംസ് പറഞ്ഞു. അതേസമയം ലഹരിമരുന്ന് കടത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് വിജിന്റെ മൊഴി. എല്ലാം നിയന്ത്രിച്ചിരുന്നത് മൻസൂറായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കാലടിയിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നില്ലെന്നുമാണ് പുറത്തുവന്ന വിവരം. അതിനിടെ, വിജിന്റെ സഹോദരനുമായി ചേർന്ന് മൻസൂർ മറ്റൊരു കമ്പനി സ്ഥാപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഡി.ആർ.ഐ പിടിച്ചെടുത്തത്. പഴങ്ങൾ കൊണ്ടുപോവുകയായിരുന്ന ട്രക്കിൽനിന്നാണ് 198 കിലോഗ്രാം മെത്താഫെറ്റമിനും ഒമ്പതുകിലോ കൊക്കെയ്നും പിടികൂടിയത്. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പഴക്കച്ചവടത്തിന്റെ മറവിൽ നടത്തിയിരുന്ന ലഹരിക്കടത്തിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

വിദേശത്തുനിന്ന് പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് വിജിൻ വർഗീസ് അടക്കമുള്ളവർ ലഹരിമരുന്ന് കടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കോവിഡ് കാലത്താണ് അറസ്റ്റിലായ വിജിനും മൻസൂറും പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും ദുബായിലേക്ക് മാസ്‌ക് കയറ്റി അയക്കുന്ന ബിസിനസ് ആരംഭിച്ചു. പിന്നാലെ പഴം ഇറക്കുമതിയും ആരംഭിച്ചു. ഈ കച്ചവടത്തിന്റെ മറവിലാണ് ലഹരിമരുന്നും കടത്തിയിരുന്നത്. പല വിധത്തിലുള്ള ക്രമക്കേടുകൾ ഇവിടെ നടന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞദിവസം പിടിച്ചെടുത്ത ലഹരിമരുന്ന് ദക്ഷിണാഫ്രിക്കയിൽനിന്നാണ് എത്തിച്ചിരുന്നത്. ഇവയെല്ലാം ഇന്ത്യയിൽനിന്ന് മറ്റുരാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഗൾഫിലേക്കാണ് ലഹരി കടത്തെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വാട്‌സാപ് വഴിയാണ് ഓർഡർ നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽനിന്ന് രക്ഷപ്പെടുന്നതിനായി പർച്ചേസ് ഓർഡർ ഉണ്ടാകില്ല. ലാഭത്തിന്റെ 70% വിജിനും 30% മൻസൂറുമാണ് പങ്കിട്ട് എടുത്തിരുന്നതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.