കാസർകോട് : മഞ്ചേശ്വരം എസ് ഐ അനൂപിന്റെ കൈയെല്ല് അടിച്ചു തകർത്തെന്ന കേസിൽ തിങ്കളാഴ്ച വൈകിട്ട് 8 :30 മണിയോടെ കസ്റ്റഡിയിലെടുത്ത ജില്ലാ പഞ്ചായത്ത് അംഗവും, മുസ്ലിം ലീഗ് നേതാവുമായ ഗോൾഡൻ റഹ്‌മാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. റഹ്‌മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്ത് പ്രതിഷേധം കണക്കിലെടുത്ത് റഹ്‌മാനെ കാസർകോട് ടൗൺ സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത് .

പൊലീസ് പറയുന്നത് ഇങ്ങനെ:

ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം എസ്ഐയെ ആക്രമിച്ചത്. അക്രമത്തിൽ എസ്ഐയുടെ കൈക്ക് പരിക്കേറ്റിരുന്നു. രാത്രി പട്രോളിങ്ങിനിടെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെയാണ് അക്രമമുണ്ടായത്.

ആളുകളോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് വാക്കു തർക്കവും സംഘർഷവുമുണ്ടായി. ഇതിനിടെ സംഘം പൊലീസിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയിൽ എടുത്തിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന അഫ്സൽ, റഷീദ്, സത്താർ എന്നിവരെ നേരത്തെ പൊലീസ് തിരിച്ചറിഞ്ഞു. പിന്നീടാണ് സംഘത്തിൽ ഗോൾഡൻ റഹ്‌മാൻ ഉണ്ടായിരുന്നു എന്ന് പൊലീസ് തിരിച്ചറിയുന്നത്.എസ്ഐക്ക് ഇദ്ദേഹത്തെ അറിയില്ലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

ഗോൾഡൻ റഹ്‌മാൻ പറയുന്നത് ഇങ്ങനെ:

സംഭവം നടന്ന ദിവസം 12 മണിയോടെ ടർഫിൽ ഫുട്‌ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്ന് പേരുമായി എസ് ഐ തർക്കിക്കുന്നത് കണ്ട് അടുത്ത് ചെന്നിരുന്നു. കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ പ്രശ്നം വഷളാകുന്നത് കണ്ട് താൻ പെട്ടന്ന് അവിടെ നിന്നും പോകുകയാണ് ചെയ്തത്. എസ്ഐയെ ആക്രമിച്ചുവെന്ന് പറയുന്നതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഗോൾഡൺ റഹ്‌മാൻ പറഞ്ഞു. ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട അസുഖം കാരണം താൻ മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും ഡോക്ടർ വ്യായാമം ചെയ്യണമെന്ന് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഉപ്പളയിലെ ടർഫ് ഗ്രൗണ്ടിൽ രാത്രി കളിക്കാൻ പോയതൊന്നും ഗോൾഡൺ റഹ്‌മാൻ കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ഒരു ജനപ്രതിനിധിക്കും പൊലീസുമായി സഹകരിക്കാൻ സാധിക്കില്ലെന്നും റഹ്‌മാൻ പറഞ്ഞു.

മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് ജില്ലാ സെക്രെട്ടറിയുമായ ഗോൾഡൻ റഹ്‌മാനെ മഞ്ചേശ്വരം പൊലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തിരിക്കുകയാണ്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുക എന്ന പഴയകാല സമ്പ്രദായമാണ് ഇന്നും മഞ്ചേശ്വരം പൊലീസ് സ്‌റേഷനിലുള്ളത്.

കഴിഞ്ഞ ദിവസം ഉപ്പളയിൽ മഞ്ചേശ്വരം എസ്‌ഐ അനൂപുമായി ഉണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ ഇടപെട്ട സംഭവത്തിലാണ് റഹ്‌മാനെതിരെ മഞ്ചേശ്വരം പൊലീസ് മുൻ വൈരാഗ്യത്തിന്റെ മറവിൽ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം എസ്ഐ അനൂപിനെതിരെ നിരവധി പരാതികളാണ് സാധാരണക്കാർക്ക് പറയാനുള്ളത്. എന്നോട് നേരിട്ടും എന്റെ ഓഫീസിലും ഈ പൊലീസ് ഉദ്യോഗസ്ഥൻ അകാരണമായി നടത്തുന്ന അതിക്രമങ്ങൾക്കും ഒട്ടും മാന്യത പുലർത്താതെയുള്ള തെറിയാഭിഷേകത്തെ കുറിച്ചുമുള്ള പരാതികൾ ഏറെയുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐക്കെതിരെ ഡിജിപിക്കും എസ്‌പിക്കും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ പൊതു ജനത്തിനോടുള്ള പെരുമാറ്റത്തിനെതിരെ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വഴിയാത്രക്കാരോടും തട്ടുകടക്കാരോടും ഇയാൾ നടത്തുന്ന പരാക്രമത്തെ ചോദ്യം ചെയ്താൽ അവർക്ക് നേരെയും അതിക്രമത്തിന് മുതിരുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന്റെ നടപടികളിൽ നേരത്തെ തന്നെ പല കോണുകളിൽ നിന്നും പ്രതിഷേധമുണ്ട്. സംഘർഷാവസ്ഥയുണ്ടായപ്പോൾ അത് ശമിപ്പിക്കാൻ ഇടപെട്ട ജില്ലാ പഞ്ചായത്ത് മെമ്പറെയാണ് പൊലീസ് വ്യാജ പരാതിയുണ്ടാക്കി അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിനെ എന്ത് വില കൊടുത്തും രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യും.

മുസ്ലിം യൂത്ത് ലീഗ് പ്രസ്താവന :

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ റഹ്‌മാൻ ഗോൾഡന്റെ അറസ്റ്റ് യഥാർത്ഥ പ്രതികളെ പ്രതികളെ പിടിക്കാൻ കയ്യാത്തതിലുള്ള ജാള്യത മറച്ചുവെക്കാനാണ്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുന്ന പൊലീസിന്റെ പഴഞ്ചൻ സമീപനം സാങ്കേതിക വിദ്യയുടെ സാധ്യതകൾ പുരോഗമിച്ച പുതിയ കാലത്ത് സേനക്ക് തന്നെ നാണക്കേടാണ്. പുത്തിഗെയിൽ പൊലീസ് നടത്തിയ ഫർഹാസിന്റെ കൊലപാതകത്തിന്റെ ശ്രദ്ധയും സമരങ്ങളും വഴി തിരിച്ച് വിടാൻ കുടിയാണ് ഈ അറസ്റ്റ്. പൊതു പ്രവർത്തകരെ ഇത്തരം കള്ളക്കേസിൽ കുടുക്കുന്ന സമീപനം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകുന്നു.