തലശേരി: സ്‌കൂൾ വിട്ടുവരികയായിരുന്ന പതിനൊന്നുവയസുകാരിയായ വിദ്യാർത്ഥിനിയെ വീട്ടിലറക്കി തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു തന്ത്രപരമായി ഓട്ടോറിക്ഷയിൽ കയറ്റി ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെതലശേരി പോക്സോ കോടതി റിമാൻഡ് ചെയ്തു.

സംഭവത്തിനിടെയിൽ ഓട്ടോറിക്ഷയിൽ നിന്നും ചാടിരക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിക്ക് പരുക്കേറ്റിരുന്നു.മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതറിഞ്ഞു പ്രകോപിതനായ പെൺകുട്ടിയുടെ അച്ഛൻ കുറ്റാരോപിതനായ പ്രതിയെ അക്രമിച്ചതായും പരാതിയുണ്ട്. ഓടുന്ന ഓട്ടോറിക്ഷയിൽ നിന്നും ചാടിയതിനാൽ പരുക്കേറ്റ പെൺകുട്ടിയും തലയ്ക്ക് അടിയേറ്റ പ്രതിയും തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ധർമടം ഒഴയിൽ ഭാഗത്തെ സിറാജിനെ (43)യാണ് തലശേരി ടൗൺപൊലിസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്. ചൊവ്വാഴ്‌ച്ച വൈകുന്നേ രം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിട്ടുവരികയായിരുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ നിർബന്ധിതമായി കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടു പോയി സിറാജ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് രക്ഷിതാക്കൾ പൊലിസിൽ നൽകിയ പരാതി.

പെൺകുട്ടി വീട്ടിലറിയിച്ചതിനെ തുടർന്നാണ് ഡ്രൈവറായ പിതാവ് മാർബിൾ കഷ്ണം കൊണ്ടു സിറാജിനെ തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലൈംഗികചൂഷണത്തിനായി ഇരയാക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പൊലിസ് സിറാജിനെതി െകേസെടുത്തത്.