തൊടുപുഴ: പരാതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ മധ്യവയസ്‌കനെ ഡിവൈഎസ്‌പി ഓഫിസിൽ മർദിച്ചെന്ന പരാതിയിൽ തെളിവായി ശബ്ദരേഖ. പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡിവൈഎസ്‌പി എം.ആർ.മധുബാബു അസഭ്യം പറയുന്നതും മുരളീധരൻ മർദനമേറ്റ് നിലവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

ഹൃദ്രോഗിയായ മലങ്കര സ്വദേശി മുരളീധരനാണ് ഡിവൈഎസ്‌പിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. മർദിക്കുന്നത് കണ്ടുവെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്ന സന്തോഷ് എന്നയാളും പറയുന്നു. എന്നാൽ ആരോപണം തൊടുപുഴ ഡിവൈഎസ്‌പി നിഷേധിക്കുകയായിരുന്നു. മുരളിധരൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തൊടുപുഴ എസ്എൻഡിപി യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലെ വനിതാ നേതാവിനെതിരെ സമൂഹമാധ്യമത്തിൽ മോശമായ രീതിയിൽ പ്രചാരണം നടത്തിയതിനെതിരെ നേതാക്കൾ മുരളീധരനെതിരെ പരാതി നൽകിയിരുന്നു. ഈ കേസിലാണ് മുരളീധരനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. തനിക്ക് മൈക്ക് സെറ്റ് വാടകയ്‌ക്കെടുത്തതിന്റെ പണം തരാനുണ്ടെന്നും ഇനിയും പോസ്റ്റ് ഇടുമെന്നും മുരളീധരൻ ആവർത്തിച്ചു.

ഇതോടെ ഡിവൈഎസ്‌പി വയർലെസ് സെറ്റ് എടുത്തെറിയുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തതെന്നാണു മുരളീധരൻ പറയുന്നത്.

സ്റ്റേഷനിലെത്തിയ മുരളീധരൻ പ്രകോപനപരമായി പെരുമാറിയെന്നും ഓഫിസിലെ കസേരകൾ മറിച്ചിട്ടു. ഇനിയും അപകീർത്തിപ്പെടുത്തുമെന്ന് മുരളീധരൻ പറഞ്ഞെന്നും അതിന് ശേഷം ബഹളമുണ്ടാക്കി എന്നുമാണ് ഡിവൈഎസ്‌പിയുടെ വിശദീകരണം. മുരളീധരനെ മർദിച്ചിട്ടില്ലെന്നും ഡിവൈഎസ്‌പി പറഞ്ഞു.

മൈക്ക് സെറ്റ് ഘടിപ്പിച്ച വകയിൽ ഒന്നര ലക്ഷം രൂപ എസ് എൻ ഡി പിയിൽ നിന്ന് കിട്ടാനുണ്ടെന്നും അതിനു വേണ്ടി താൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു എന്നും മുരളീധരൻ പറഞ്ഞു.