കാസർഗോഡ്: നീലേശ്വരം മാർക്കറ്റ് സമീപത്ത് നിന്ന് 18.5 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. ഇതോടെ 60 ദിവസത്തിനിടയിൽ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പിബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുന്ന കുഴൽപ്പണം കേസുകളുടെ എണ്ണം മൂന്നായി ഉയർന്നു. 91.43 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് കണ്ടത്തിയത്. പിടികൂടിയ മൂന്ന് പേരും മദ്രസ ആദ്ധ്യാപകരാണ് .

ജില്ലാ പൊലീസ് മേധാവി ഡോക്ടർ വൈഭവ് സക്‌സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുഴൽ പണം പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി. ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം എസ് ഐ ശ്രീജേഷ് കെ.യുടെയും നേതൃത്വത്തിൽ ഇന്ന് രാവിലെ നീലേശ്വരം മാർക്കറ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിൽ ആണ് KL 86 A 1843നമ്പർ സ്‌കൂട്ടിയിൽ നിന്നും 18.5 ലക്ഷം രൂപ കുഴൽ പണം കണ്ടെടുത്തത്. പുഞ്ചാവി ഒഴിഞ്ഞ വളപ്പിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ ഇർഷാദ് കെ കെ ( 33) കെ കെ ഹൗസ് എന്നയാളാണ് അറസ്റ്റിലായത്. പൊലീസ് സംഘത്തിൽ അബുബക്കർ കല്ലായി. നികേഷ്. പ്രണവ് വിനോദ് എന്നിവർ ഉണ്ടായിരുന്നു.

അതേ സമയം ഏപ്രിൽ 14 തീയതി കാഞ്ഞങ്ങാട് 67 ലക്ഷം രൂപ കുഴൽ പണവുമായി പുഞ്ചാവി കാഞ്ഞങ്ങാട് വില്ലേജിലെ സമീറ മാൻസിലിലെ അബുബക്കറിന്റെ മകൻ നാലുപുരപ്പാട്ടിൽ ഹാരിസ് ( 39 ) പിടിയിലായിരുന്നു. കല്ലുരാവിയിൽ വെച്ച് നടത്തിയ പരിശോധനയിൽ ആണ് KL 14 T 9449 നമ്പർ സ്‌കൂട്ടിയിൽ നിന്നും 67 ലക്ഷം രൂപ കുഴൽ പണം ഡിവൈഎസ്‌പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തത്. സിപി ഓ മാരായ ജ്യോതിഷ്. മനു എന്നിവർ ഉണ്ടായിരുന്നു പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

ഏപ്രിൽ 25 തിയതി 5.93 ലക്ഷം രൂപ കുഴൽ പണവുമായി എരോൽ ഉദുമയിലെ ഖാദിരിയ മാൻസിലിലെ അബ്ദുൽ റഹ്‌മാന്റെ മകൻ മുഹമ്മദ് അനസ് (33) എന്നയാളെ കോട്ടച്ചേരി റെയിൽവേ ഓവർബ്രിഡ്ജിനു സമീപം വെച്ച് നടത്തിയ പരിശോധനയിൽ KL 60 J 4464 നമ്പർ സ്‌കൂട്ടിയിൽ പോകുമ്പോളാണ് പിടികൂടിയത് .പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ സംഘമാണ് ഇതും പിടികൂടിയത്. പൊലീസ് സംഘത്തിൽ സിപി ഓ മാരായ അനീഷ്, രമിത് എന്നിവർ ഉണ്ടായിരുന്നു.

ജില്ലാ പൊലീസ് മേധാവി ഡോക്ടർ വൈഭവ് സക്‌സേന ഐ പി എസിന്റെ നിർദ്ദേശം പ്രകാരം പൊലീസ് നടത്തുന്ന തുടർച്ചയായ പരിശോധനകളാണ് ഇത്തരം നിയമ വിരുദ്ധ പ്രവർത്തങ്ങൾ പിടികൂടാൻ സാധിക്കുന്നതെന്ന് ഡിവൈഎസ്‌പി പി. ബാലകൃഷ്ണൻ നായർ വ്യക്തമാക്കി . ഇത്തരം ആളുകളെ പിടികൂടാൻ പൊതുജനം പൊലീസിനെ കൂടെ എന്നും ഉണ്ടാകണമെന്നും ഡിവൈഎസ്‌പി പി. അഭ്യർത്ഥിച്ചു .