കണ്ണൂർ: കണ്ണൂർനഗരത്തിൽ സ്വകാര്യബാങ്ക്ജീവനക്കാരനെ പട്ടാപ്പകൽ ഹണിട്രാപ്പിൽ കുടുക്കി പണവും കംപ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ചുവെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. തെക്കിബസാറിലെ വാടക ക്വാർട്ടേഴ്സിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനെത്തിയ ജീവനക്കാരന്റെ അരലക്ഷംരൂപയും അൗക്കണ്ട് ഓപ്പണിങ് ടാബ്, ബയോമെട്രിക് സ്‌കാനർ എന്നിവയാണ് തട്ടിയെടുത്തത്.

ക്വാർട്ടേഴ്സിലെ താമസക്കാരനായ ശ്യാംസുന്ദർ, ഇയാളുടെ ഭാര്യയെന്നു പറയപ്പെടുന്ന നിജിഷയെന്ന യുവതി, സഹായിയായ മറ്റൊരാൾ എന്നിവർ ചേർന്നാണ് ഹണിട്രാപ്പ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം

ഇസാഫ്ബാങ്കിന്റെ ഒരു  അക്കൗണ്ട് തുറക്കാൻ താൽപര്യമുണ്ടെന്നും ബാങ്കിൽ വരാൻ കഴിയാത്ത സാഹചര്യമാണെന്നും ശ്യാംസുന്ദർ  അറിയിക്കുകയായിരുന്നു. ഇതുപ്രകാരം അക്കൗണ്ട് തുറക്കാൻ ആവശ്യമായ ടാബും സ്‌കാനറും എടുത്ത് രാവിലെ പതിനൊന്നുമണിയോടെ മക്കാനിക്കടുത്തെ ക്വാർട്ടേഴ്സിലെത്തിയ ജീവനക്കാരനെ
വൈകുന്നരം വരെ തടങ്കിലാക്കിയാണ് കുറ്റാരോപിതർ പണവും സാമഗ്രികളും കവർന്നത്.

ഇയാളെ ഭീഷണിപ്പെടുത്തി യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുത്ത് ബ്ളാക്ക് മെയിൽ ചെയ്യുകയായിരുന്നു. കൈയിലുണ്ടായിരുന്ന പണത്തിന് പുറമെ ഇരുപതിനായിരം രൂപ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ ചെയ്യിപ്പിക്കുകയും ചെയ്തു.സമൂഹമാധ്യമങ്ങളിലൂടെ നഗ്നദൃശ്യം പ്രചരിപ്പിക്കാതിരിക്കാൻ കൂടുതൽ പണം മൂവർ സംഘം ആവശ്യപ്പെട്ടുവെങ്കിലും അക്കൗണ്ടിൽ വേറെ പണമില്ലെന്നു ഉറപ്പിച്ചതിനു ശേഷമാണ് ഇയാളെ വിട്ടയച്ചത്. കണ്ണൂർ ടൗൺ പൊലിസിലെത്തി ഹണിട്രാപ്പിനിരയായ യുവാവ് പരാതി നൽകിയതിനെ തുടർന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്ന് കണ്ണൂർടൗൺ പൊലിസ് അറിയിച്ചു.