ന്യൂഡൽഹി: ഡൽഹിയെ നടുക്കി വീണ്ടും കൊലപാതകം. ഡൽഹി രോഹിണിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് 15ലധികം കുത്തേറ്റതായി പൊലീസ് പറഞ്ഞു.

സാക്ഷി ദിക്ഷീതെന്ന പെൺകുട്ടിയാണ് പതിനഞ്ചിലേറെ തവണ ശരീരത്തിൽ കുത്തും കല്ല് കൊണ്ട് തലയ്ക്കടിയുമേറ്റ് കൊല്ലപ്പെട്ടത്. ഇരുപതുകാരനായ സഹിലാണ് പ്രതി. സുഹൃത്തിന്റെ വീട്ടിൽ ബർത്‌ഡേ പാർട്ടിക്ക് പോകുന്നതിനിടെയാണ് പെൺകുട്ടി അരുകൊല ചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് സാഹിൽ എന്ന് ഡൽഹി പൊലീസ് പറഞ്ഞു.

ആക്രമണം കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയായ യുവാവിനായി തിരച്ചിൽ തുടരുന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാമുകൻ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട പെൺകുട്ടിക്ക് 50 തവണ കുത്തേറ്റിട്ടുണ്ടെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കല്ലുകൊണ്ട് പലതവണ തലക്കടിച്ചുവെന്നും ഡൽഹിയിൽ വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി. സംഭവത്തിൽ അടിയന്തിരമായി ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്. സാഹിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി.

നിലത്ത് വീണ പെൺകുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല. കുത്തേറ്റ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഈ ഘട്ടത്തിലും ആരും പ്രതിയെ തടഞ്ഞില്ല.