ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി സാഹിൽ പിടിയിൽ. ഇരുപതുകാരനായ സാഹിലിനെ ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

പതിനാറുകാരിയെ ഇരുപതോളം തവണ കുത്തിയും കല്ലുകൊണ്ടു തലയ്ക്കിടിച്ചുമാണ് കൊലപ്പെടുത്തിയത്.ആറ് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി തെരച്ചിൽ ഡൽഹി പൊലീസ് തുടരുകയായിരുന്നു. പെൺകുട്ടിയെ ഇയാൾ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സാഹിലും സാക്ഷിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് സാഹിൽ എന്ന് ഡൽഹി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കുട്ടം നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്.

സാഹിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. നിലത്ത് വീണ പെൺകുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല. കുത്തേറ്റ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആക്രമണം കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാമുകൻ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മിൽ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടർന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി. ഒരു തവണ ശരീരത്തിൽ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു. കത്തികൊണ്ട് കുത്തിയശേഷം അടുത്തു കിടന്ന കല്ലെടുത്തു പെൺകുട്ടിയെ തുടരെ ഇടിച്ചു. ഇടിയേറ്റ് പെൺകുട്ടി വീണിട്ടും ക്രൂരത തുടർന്നു.