കൊച്ചി : ഇലന്തൂർ ഇരട്ടനരബലിക്കേസ് പ്രതികളായ ഭഗവൽ സിംഗിന്റെയും ലൈലയുടെയും വീടിനോട് ചേർന്നുള്ള കുഴയിൽ നിന്ന് കണ്ടെടുത്ത മാംസഭാഗങ്ങളിൽ ഒന്ന് കാലടി മറ്റൂരിൽ നിന്ന് ആദ്യം കാണാതായ റോസിലിന്റെതെന്ന് സ്ഥിരീകരിച്ചു. രണ്ട് കുഴികളിൽ ഒന്നിൽ നിന്ന് ശേഖരിച്ച 11 ശരീരഭാഗങ്ങളിൽ ഒന്നിന്റെ ഡി.എൻ.എ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. മറ്റൊരു കുഴിയിൽ നിന്ന് ശേഖരിച്ച 56 കഷണങ്ങളിൽ ഒന്ന് കൊച്ചിയിൽ നിന്ന് കാണാതായ പത്മത്തിന്റെതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 66 ശരീരഭാഗങ്ങളുടെ ഡി.എൻ.എ ഫലം ഇനിയും ലഭിക്കാനുണ്ട്. ഇതിന് ശേഷമെ ബന്ധുക്കൾക്ക് മൃതദേഹം കൈമാറുകയുള്ളൂ.

പൊലീസിന്റെ കണ്ടെത്തൽ ശരിവയ്ക്കും വിധം കൊല്ലപ്പെട്ടത് റോസിലിയും പത്മവുമെന്ന് ഡി.എൻ.എ ഫലത്തിന് നിന്ന് വ്യക്തമായതോടെ കുറ്റപത്രം പൂർത്തിയാക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നു. കുറ്റപത്രം ഡിസംബർ ആദ്യവാരം സമർപ്പിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒക്ടോബർ 12നായിരുന്നു കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതിനാണ് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

കസ്റ്റഡിയിൽ വാങ്ങി പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതുമെല്ലാം അന്വേഷണ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഒന്നാം പ്രതി ഷാഫിയും രണ്ടാം പ്രതി ഭഗവൽസിംഗും വിയ്യൂർ അതിസുരക്ഷാ ജയിലിലാണുള്ളത്. മൂന്നാം പ്രതി ലൈലയെ കാക്കനാട് ജയിലിലാണുള്ളത്.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പത്മത്തെയും റോസിലിയെയും ഇലന്തൂരിലെത്തിച്ച് ഷാഫിയും കൂട്ടുപ്രതികളും നരബലി നൽകിയത്. ഇരുവരുടെയും മൃതദേഹങ്ങൾ 61 ക്ഷണങ്ങളായാണ് വെട്ടിക്കൂട്ടിയത്. കേസിലെ രണ്ടാം പ്രതി ഭഗവൽ സിംഗിന്റെ വീടിനോട് ചേർന്നുള്ള പറമ്പനിൽ നിന്നാണ് 61 ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തത്. 56 കഷണങ്ങളായിട്ടാണ് പത്മയുടെ ശരീരം ലഭിച്ചത്. റോസ്ലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം അഞ്ചുഭാഗങ്ങളായി ലഭിച്ചിരുന്നു. അവയിൽ മിക്കതിന്റെയും ഡി.എൻ.എ പരിശോധനകൾ പൂർത്തിയായി. ശരീരഭാഗങ്ങളെല്ലാം സ്ത്രീകളുടെ മൃതദേഹങ്ങളാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവയെല്ലാം പത്മയുടെയും റോസ്ലിന്റെതുമാണോ എന്ന് അന്തിമമായി ഉറപ്പിക്കണം. ഇവരുടെതല്ലാത്ത മറ്റാരുടേലും ശരീര ഭാഗങ്ങളുണ്ടോ എന്നതടക്കം ഉറപ്പിക്കേണ്ടതുണ്ട്. ഇതിനൊക്കെയാണ് വിശദമായ പരിശോധനകളും മറ്റും വേണ്ടത്.

ഡി.എൻ.എ ഫലം പൂർണമായും വരാതെ മൃതദേഹം കൈമാറാൻ കഴിയില്ലെന്നും ഇത് അന്വേഷണത്തെയും തെളിവുകളെയും ബാധിക്കുമെന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.പത്മയുടെ മകൻ ശെൽവരാജ് ഒരുമാസമായി അമ്മയെ കാത്തിരിക്കുകയാണ്. അമ്മയുടെ മൃതദേഹം എന്ന് ലഭിക്കുമെന്ന് അറിയില്ല. ലീവെടുത്ത് നിൽക്കുകയാണ്. ജോലി പോകുമെന്ന പേടിയും ശെൽവരാജിനുണ്ട്. കൊല്ലപ്പെട്ട റോസിലിയുടെ ബന്ധുക്കളും മൃതദേഹം വിട്ടുകിട്ടാനുള്ള കാത്തിരിപ്പിലാണ്. ഇലന്തൂരിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലണ് സൂക്ഷിച്ചിരിക്കുന്നത്.

ക്രൂരമായി കൊല്ലപ്പെട്ട അമ്മയെ മത ആചാരപ്രകാരം സംസ്‌കരിക്കണമെന്നും അതിനായി നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കേരള തമിഴ്‌നാട് സർക്കാറിന്റെ സഹായം തേടിയിട്ടുണ്ടെന്നും മകൻ സെൽവനും, സഹോദരി പഴനിയും പൊലീസിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ കലൂർ ഉദയാ റോഡിലെ ചെറിയ മുറിയിൽ പത്മയുടെ സഹോദരിക്ക് ഒപ്പം താമസിക്കുകയാണ് ശെൽവരാജ്. സെപ്റ്റംബർ 27 മുതൽ കേരളത്തിലെത്തി ഓരോ ദിവസവും പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണെന്നും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സഹിതം പരാതികൾ അയച്ചിട്ടുണ്ടെന്നും സെൽവരാജ് വ്യക്തമാക്കി.തമിഴ്‌നാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ കൊച്ചിയിലെത്തിയ പത്്മ ലോട്ടറി വിറ്റാണ് ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്.

സെപ്റ്റംബർ 26നാണ് പത്മയെ കാണാതാകുന്നത്. ലോട്ടറി വില്ക്കാനായി എളംകുളത്തെ ഒറ്റമുറി വീട്ടിൽ നിന്ന് നഗരത്തിലേക്ക് പോയ പത്്മയെ പിന്നീടാരും കണ്ടിട്ടില്ല.പത്മയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്. കൊച്ചിയിൽ നിന്ന് തിരുവല്ലയിലേക്ക് പോയ ഇവരും പുറംലോകം കണ്ടിട്ടില്ല. പിന്നീട് കേൾക്കുന്നത് ഇരട്ട നരബലിയുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ്.

തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്. രണ്ട് സ്ത്രീകളെയും ഇലന്തൂരിൽ എത്തിച്ച ദിവസംതന്നെ കൊലപ്പെടുത്തി. കൈയും കാലും കെട്ടിയിട്ട്, മാറിടം മുറിച്ച് ചോര വാർന്നശേഷം കഴുത്തറുത്തുകൊന്നുവെന്നാണ് ഷാഫിയുടെ മൊഴി. ഇരുവരുടെയും ശരീരത്തിൽനിന്ന് വാർന്ന രക്തം വീട് മുഴുവൻ തളിച്ചു. രാത്രി മുഴുവൻ നീണ്ട പൂജയ്ക്കുശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു.