ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലെ പ്രതിയെ കുറിച്ചുള്ള ചിത്രം തെളിയുമ്പോൾ നാട്ടുകാർക്ക് ഞെട്ടൽ. കൊലപാതകം ആസൂത്രണം ചെയ്തത് വെറും 12 വയസുകാരനാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ മുഖ്യപ്രതിയായ 12-കാരനെയും മറ്റുരണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പുറമേ മഞ്ജേഷ്, ശിവം എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം അരങ്ങേറിയത്.

നവംബർ 22-ാം തീയതിയാണ് ഗസ്സിയാബാദിലെ ആക്രി വ്യാപാരിയായ ഇബ്രാഹി(60)മിനെയും ഭാര്യ ഹസ്റയെയും വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇബ്രാഹിമിന്റെ മൃതദേഹം വീട്ടിനകത്തും ഭാര്യയുടെ മൃതദേഹം പുരയിടത്തിലെ ശൗചാലയത്തിന് സമീപത്തുമാണ് കണ്ടെത്തിയത്. കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയനിലയിലായിരുന്നു ഹസ്റയുടെ മൃതദേഹം. വീട്ടിൽനിന്ന് പണവും സ്വർണാഭരണവും നഷ്ടപ്പെട്ടിരുന്നു.

കവർച്ചയ്ക്കിടെയാണ് രണ്ടുപേരെയും അതിദാരുണമായി കൊലപ്പെടുത്തിയതെന്ന് പ്രാഥമികഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുകാരൻ അടക്കമുള്ള പ്രതികളെ പിടികൂടിയത്.

ദമ്പതിമാരെ നേരത്തെ പരിചയമുള്ള 12-കാരനാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇബ്രാഹിമിന്റെ കൈയിൽ ധാരാളം പണമുണ്ടെന്ന കണക്കുക്കൂട്ടലിലാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇതിനായി കൂട്ടുപ്രതികളായ മൂന്നുപേരെയും ഒപ്പംകൂട്ടി. എന്നാൽ കവർച്ചാശ്രമം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

പ്രതികളിൽനിന്ന് 12,000 രൂപയും മൊബൈൽഫോണും ഒരു സ്വർണമാലയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിലെ നാലാംപ്രതിയായ സന്ദീപ് ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.