മലപ്പുറം: ജീവൻ പോലും അപകടത്തിലാക്കും വിധത്തിലാണ് കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് നടക്കുന്നത്. ഇന്ന് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ 1082 ഗ്രാം സ്വർണവുമായാണ് യുവാവ് അറസ്റ്റിലായത്. സ്വർണം മിശ്രിതമാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കൊണ്ടായിരുന്നു കടത്താൻ ശ്രമിച്ചത്. ഒരു കിലോ സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.

ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് പുത്തൂർ ഇരട്ടകുളങ്ങര ജാസറിൽ നിന്നാണ് 1082 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളിൽ നാലു ക്യാപ്സൂളായി ഒളിപ്പിച്ചു കടത്തുകയായിരുന്നു. പിടികൂടിയ സ്വർണത്തിന് മാർക്കറ്റിൽ 50.52 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. അതേസമയം ഇത്രയും ഉയർന്ന തുകയുടെ സ്വർണം കടത്തിയിട്ടും അരലക്ഷം രൂപയാണ് ജാസിറിന് കള്ളക്കടത്ത് സംഘം വാഗാദാനം ചെയ്തിരുന്നത്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ. മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ട് എം.പ്രകാശ് , ഇൻസ്‌പെക്ടർ കപിൽദേവ് സൂരിറ എന്നിവരാണ സ്വർണക്കടത്ത് പിടികൂടിയത്. അത സമയം സമാനമായി മലാശയത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണവുമായി 41കാരൻ കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്തവളത്തിന് പുറത്തുവെച്ചു പൊലീസിന്റെ പിടിയിലായിരുന്നു. ബെഹ്‌റൈനിൽ നിന്നും സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവ്. തുടർന്ന് കസ്റ്റംസ് പരിശോധനയിൽ രക്ഷപ്പെട്ട 41കാരനെ പൊലീസാണ് പിടികൂടിയത്.

കരിപ്പൂർ വിമാനത്താവളം വഴിയുള്ള വമ്പൻ സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പൊലീസ് പൊളിച്ചത്. സംഭവത്തിൽ കോഴികോട് കുണ്ടുങ്ങൽ സ്വദേശി മുഹമ്മദ് ജനീസ് (41) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.007 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി 4 കാപ്‌സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.

ബെഹ്‌റൈനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവ്. വൈകുന്നേരം 4.30 മണിക്ക് ബെഹ്‌റൈനിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിലാണ് കാലികറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 4.50 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ജനീസിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു. കുറച്ച് സമയം എയർപോർട്ട് പരിസരത്ത് തങ്ങിയ ജനീസ് തന്നെ കൊണ്ട് പോവാൻ വന്ന സുഹൂത്തുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴിയാണ് സീറോ പോയിന്റിൽ വെച്ച് ജനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ജനീസ് വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെത്താനായില്ല. തൂടർന്ന് ജനീസിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്‌സറേ പരിശോധനയിൽ ജനീസിന്റെ മലാശയത്തിൽ സ്വർണ്ണ മിശ്രിതമടങ്ങിയ 4 കാപ്‌സ്യൂളുകൾ കണ്ടെത്തുകയായിരുന്നു.

സ്വർണം സ്വീകരിക്കാൻ എയർപോർട്ടിൽ ആളുകൾ വരുമെന്നായിരുന്നു ജനീസിനെ ബെഹ്‌റൈനിൽ നിന്നും സ്വർണം കൊടുത്തുവിട്ടവർ അറിയിച്ചിരുന്നത്. ജനീസിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വർണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട് കസ്റ്റംസിനും സമർപ്പിക്കും.