ബെംഗളുരു: ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന കാര്യം കാറിന്റെ ജി.പി.എസ് ട്രാക്കർ നൽകിയ വിവരങ്ങളിലൂടെ കണ്ടെത്തിയെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബെംഗളുരു സ്വദേശിയായ യുവാവ് കോടതിയിൽ. ഭാര്യയ്ക്കും ഭാര്യയുടെ ആൺസുഹൃത്തിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.

കാറിന്റെ ജി.പി.എസ് ട്രാക്കർ നൽകിയ വിവരങ്ങളിലൂടെയാണ് ഭാര്യ തന്നെ ചതിക്കുന്നുവെന്ന വിവരം മനസ്സിലാക്കിയതെന്ന് യുവാവ് പറയുന്നു. കാറിൽ ഘടിപ്പിച്ചിരുന്ന ജി.പി.എസ് ട്രാക്കർ സ്മാർട്ട് ഫോണുമായും ബന്ധിപ്പിച്ചിരുന്നതായും അതിൽ നിന്നാണ് ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും യുവാവ് പരാതിയിൽ പറയുന്നു.

വിഷയത്തിൽ ഐപിസി 417 (വഞ്ചന), 420 (വഞ്ചന, സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ ചുമത്തി കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് യുവതിക്ക് നോട്ടീസ് അയച്ചതായി പൊലീസ് അറിയിച്ചു.

2014ലാണ് ഇയാൾ വിവാഹതിനായത്. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. നഗരത്തിലെ സ്വകാര്യ കമ്പനിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. നൈറ്റ് ഷിഫ്റ്റിലാണ് കൂടുതലും ജോലി ചെയ്യുന്നതെന്നും സന്തോഷത്തോടെയാണ് ഇത്രയും നാളും കഴിഞ്ഞതെന്നും എന്നാൽ ജി.പി.എസ് ഡേറ്റ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങൾ അറിഞ്ഞതെന്നും യുവാവ് പറയുന്നു. കാറിൽ ജി.പി.എസ് ഘടിപ്പിച്ച വിവരം ഭാര്യയുൾപ്പടെ ആർക്കും അറിയില്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു.

'കഴിഞ്ഞ വർഷം ഒരു ദിവസം ഞാൻ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന സമയം കാർ മറ്റാരോ ഉപയോഗിച്ചതായി കണ്ടെത്തി. ജി.പി.എസ് ഡേറ്റ പ്രകാരം കാർ കെ.ഐ.എ പരിസരത്തേക്കാണ് പോയത്. അവിടെ ഒരു ഹോട്ടലിന്റെ മുന്നിൽ കാർ നിർത്തിയിടുകയും ചെയ്തിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിക്ക് മുമ്പാണ് കാർ അവിടെ നിന്ന് വീട്ടിലേക്ക് എത്തിയത്. പിന്നീട് ആ ഹോട്ടലിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് എന്റെ ഭാര്യയും അവളുടെ ആൺസുഹൃത്തും അവിടെ റൂം എടുത്ത വിവരം അറിയുന്നത്. അവരുടെ വോട്ടർ ഐഡിയുടെ വിവരങ്ങൾ അവിടെ നിന്ന് ലഭിച്ചു'-യുവാവ് പരാതിയിൽ പറയുന്നു.

അതേസമയം ഭാര്യയോടും അവളുടെ ആൺസുഹൃത്തിനോടും ജി.പി.എസ് ഡേറ്റ വിവരങ്ങളെപ്പറ്റി താൻ തുറന്ന് സംസാരിച്ചെന്നും അപ്പോൾ ഇരുവരും തന്നെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നും യുവാവ് പറഞ്ഞു.

കഴിഞ്ഞ വർഷമാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ വാഹനങ്ങളിലും എമർജൻസി ബട്ടണുകളോ ട്രാക്കിങ് സംവിധാനങ്ങളോ ഘടിപ്പിക്കാൻ ഉടമസ്ഥർക്ക് അനുമതി നൽകി കർണ്ണാടക സർക്കാർ ഉത്തരവിറക്കിയത്. കേന്ദ്ര പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ചെലവിന്റെ 60 ശതമാനം കേന്ദ്രവും ബാക്കി 40 ശതമാനം തുക കർണാടക സർക്കാരും ചേർന്നാണ് നൽകുന്നത്.