കൊച്ചി: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കലാഭവൻ സോബി ജോർജിന് മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും. കൊച്ചി മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. സോബിയുടെ കൂട്ടാളി ഇടക്കൊച്ചി സ്വദേശി പീറ്റർ വിൽസണും ഇതെ ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇരുവരും. കേസിലെ രണ്ടാം പ്രതിയായ സോബിയുടെ അമ്മ ചിന്നമ്മ ജോർജിനെതിരെ കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാകാതിരുന്നതിനാണു നടപടി.

ഇരുവരുടെയും അപേക്ഷയിൽ കോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുണ്ട്.അഞ്ചു വർഷം വരെയുള്ള തടവു ശിക്ഷകൾക്ക് അപ്പീൽ അപേക്ഷയിൽ കോടതി സ്റ്റേ അനുവദിക്കുന്നതാണ് പതിവ്.കേസിൽ നിയമ നടപടികൾ തുടരുകയാണെന്നും കോടതിയിൽ നടന്ന കാര്യങ്ങൾ മുഴുവൻ പറത്തുവന്നിട്ടില്ലന്നും വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലന്നും സോബി ജോർജ്ജ് പറഞ്ഞു.

2014-ൽ ഇടക്കൊച്ചി സ്വദേശിയിൽനിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പള്ളുരുത്തി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.മകന് സ്വിറ്റ്സർലൻഡിൽ ജോലി വാഗ്ദാനം ചെയ്തു സോബി പണം തട്ടിയെന്നു കാണിച്ച് വയനാട് പുൽപള്ളി സ്വദേശിനിയായ വീട്ടമ്മയും പൊലീസിൽ പരാതി നൽകിയിരുന്നു. 2,20,000 രൂപയാണ് ഇവർ അക്കൗണ്ടിലേക്ക് അയച്ചത്.

കേസ് കോടതിയിലെത്തിയെങ്കിലും പണം നൽകാം എന്നു കോടതിയിൽ അറിയിച്ചെന്നും പണം വാങ്ങാൻ പരാതിക്കാർ എത്തിയില്ലെന്നും സോബി പറയുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു കലാഭവൻ സോബി പറഞ്ഞു.