മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോയിലധികം വരുന്ന സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പൊലീസ് പരാജയപ്പെടുത്തിയത്. സംഭവത്തിൽ ഒരു യാത്രക്കാരനെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീർ (48) ആണ് സ്വർണ്ണകടത്തിന് പിടിയിലായത്.

ശരീരത്തിനകത്ത് കാപ്സ്യൂൾ രൂപത്തിൽ 1.012 കി. ഗ്രാം സ്വർണം മിശ്രിതരൂപത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്. സെപ്റ്റംബർ 22ന്് വൈകുന്നേരം ജിദ്ദയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് (എസ്.ജി140) മുഹമ്മദ് ബഷീർ കാലികറ്റ് എയർപോർട്ടിലിറങ്ങിയത്.

കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം രാത്രി 8 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ബഷീർ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വച്ചാണ് ബഷീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനന് ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബഷീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ബഷീർ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാൻ കഴിയാത്തതിനെതുടർന്ന് ബഷീറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു.ബഷീറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട് കസ്റ്റംസിനും സമർപ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 60-ാമത്തെ സ്വർണക്കടത്ത് കേസാണിത്.