കാസർകോഡ്: കേരളത്തിൽ സൗഹൃദത്തിലുള്ള സാമൂഹിക അന്തരീക്ഷം തകർക്കൻ വേണ്ടി ആസൂത്രിത ശ്രമങ്ങൾ വിവിധ കോണുകളിൽ നടക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളിൽ ഒടുവിലായി മറ്റൊരു വാർത്തയും പുറത്തുവന്നു. ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ കത്തിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. എരിഞ്ഞിപ്പുഴ മുസ്തഫ എന്ന് സ്വയം വെളിപ്പെടുത്തിയ കാസർഗോഡ് സ്വദേശിക്കെതിരെയാണ് കാസർഗോഡ് ബേഡകം പൊലീസ് കേസെടുത്തിരിക്കുന്നത്.

ക്രൈസ്തവ മതവിശ്വാസം വൃണപ്പെടുത്താൻ ലക്ഷ്യമിട്ട് ഒരു മതത്തിന്റെ വിശുദ്ധ ഗ്രന്ഥം അവഹേളനകരമായ വിധം കത്തിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ പ്രതി മനപ്പൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നത്. വിവിധ മതവിശ്വാസികൾ സാഹോദര്യത്തിലും സഹവർത്വത്തിലും ജീവിക്കുന്ന കേരളത്തിൽ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമുള്ള ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

സ്വിറ്റ്‌സർലൻഡിൽ ഖുറാൻ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിൾ മേശപ്പുറത്തേക്ക് വയ്ക്കുന്നത് വീഡിയോയിൽ കാണം. തുടർന്ന് ബൈബിളിന്റെ പേജുകൾ മറിച്ച് അതിന് പുറത്തേക്ക് വെളിച്ചെണ്ണ ഒഴിക്കുന്നു. ലൈറ്റർ ഉപയോഗിച്ച് കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന്മുകളിൽ ബൈബിളിന്റെ പേജുകൾ കമഴ്‌ത്തി വച്ച് കത്തിക്കുകയായിരുന്നു.

തീ പടർന്നു പിടിക്കുന്നതിനായി ഇടക്കിടെ ഇയാൾ എണ്ണ ഒഴിച്ചുകൊടുക്കുന്നതും വീഡിയേയിൽ ദൃശ്യമാണ്. വീഡിയോക്കെതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം രംഗത്തുവന്നതോടെയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസിന് സർക്കാർ ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്ത കേസിലെ പ്രതിതന്നെയാണ് ഇപ്പോൾ ബൈബിൾ കത്തിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.