കണ്ണൂർ: മയ്യിലിലെ കൊലപാതകത്തിൽ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതിയായ മുൻ പൊലിസ് ഉദ്യോഗസ്ഥൻ സി.ബി. ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. ഇയാളുടെ സുഹൃത്തായിരുന്ന മയ്യിൽ കൊളച്ചേരി പറമ്പിലെ കൊമ്പൻ സജീവൻ (55) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് കോടതിയിൽ കേന്ദ്ര അന്വേഷണഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്.

പ്രതിയും സുഹൃത്തുമായി മയ്യിൽ പൊലിസ് സ്റ്റേഷനിലെ എസ്. ഐ കൊളച്ചേരി പറമ്പിലെ എ. ദിനേശനാ(54)ണ് ഹരജി നൽകിയത്. അഡ്വ. പി.വി മിഥുൻ മുഖാന്തിരം കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിലാണ് ഹരജി നൽകിയത്. പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നും അതിനാൽ സി.ബി. ഐ അന്വേഷണംനടത്തണമെന്നും പ്രതി ജയിലിൽ നിന്നു നൽകിയ പരാതിയിൽ പറയുന്നു. കൊമ്പൻ സജീവനെ കൊന്നത് താനല്ലെന്നും മറ്റൊരാളാണെന്നും ഈക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് സി.ബി. ഐ അന്വേഷണം വേണമെന്നു ആവശ്യപ്പെടുന്നതെന്നും അഭിഭാഷകൻ മുഖേനെ നൽകിയ ഹരജിയിൽചൂണ്ടിക്കാണിക്കുന്നുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിരണ്ടിനാണ് പ്രതിയായ ദിനേശന്റെ കൊളച്ചേരി പറമ്പിലെ വീട്ടിൽ നിന്നും രാത്രി ഏഴുമണിയോടെ കൊമ്പൻ ദിനേശൻ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്.അടുക്കളയിലെ വർക്ക് ഏരിയയിലാണ് വിറകുകൊള്ളികൊണ്ടു തലയ്ക്കടിയേറ്റ നിലയിൽ ദിനേശന്റെ മൃതദേഹം കണ്ടെത്തിയത്. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളച്ചേരിയിലെ മുൻ ലോഡിങ് തൊഴിലാളിയാണ് കൊമ്പൻ സജീവൻ.മദ്യപാനത്തെ തുടർന്നുള്ള വാക് തർക്കമാണ് അതിക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്.

വാക്കു തർക്കത്തിനിടെ ദിനേശൻ മുറ്റത്തുണ്ടായിരുന്ന വിറകു കൊള്ളി കൊണ്ട് സജീവന്റെ തലയുടെ പുറകിൽ അടിച്ചുവെന്നാണ് പൊലിസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ദിനേശന്റെ അയൽവാസികളും ബന്ധുക്കളും വിളിച്ചു വിവരം പറഞ്ഞതിനെ തുടർന്ന് മയ്യിൽ എസ്. ഐ സുമേഷന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തി സജീവനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും സംഭവ സ്ഥലത്തു നിന്നു തന്നെ മരണം സംഭവിച്ചതായാണ് റിപ്പോർട്ട് .

ദിനേശന്റെ വീട്ടിൽ പതിവായി മദ്യപിക്കാൻ ഒരു സംഘമാളുകൾ എത്താറുണ്ടെന്നും ദിനേശൻ ഇതിൽ പങ്കാളിയാവാറുണ്ടെന്നും പ്രദേശവാസികൾ മയ്യിൽ എസ്‌ഐ സുമേഷ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോൾ മൊഴി നൽകിയിരുന്നു. വീടിന്റെ തൊട്ടടുത്ത വീട്ടിൽ ഭാര്യയും മറ്റുള്ളവരുമുണ്ടായിരുന്നുവെങ്കിലും പതിവ് ബഹളമെന്ന രീതിയിൽ മാത്രമേ അവർ ശബ്ദം കേട്ടിരുന്നുള്ളു. പക്ഷാഘാതത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊമ്പൻ ദിനേശൻ ശാരീരിക അവശതകൾകാരണം ജോലിക്കു പോയിരുന്നില്ല.

മദ്യാപനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്. ദിനേശനെ പ്രതിസ്ഥാനത്തു നിർത്തികൊണ്ടാണ് പൊലിസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ദിനേശൻ മയ്യിൽ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായതിനാൽ തുടർ അന്വേഷണം വളപട്ടണം പൊലിസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് നടത്തിയത്.

അംഗൻവാടി വർക്കർ ഗീതയാണ് കൊല്ലപ്പെട്ട സജീവന്റെ ഭാര്യ മക്കൾ: ശ്വേത ( നഴ്സിങ് സ്റ്റുഡന്റ് ബംഗ്ളൂര് ) ശ്രേയ : വിദ്യാർത്ഥിനി.