കൊല്ലം: കൊട്ടാരക്കരയെ നടുക്കി കൊലപാതകം. ചെങ്ങമനാട് സ്വദേശിനിയെ മകൻ നടുറോഡിൽ കുത്തിക്കൊന്നു. പത്തനാംപുരം തലവൂർ സ്വദേശി മിനിയാണ് (50) കൊല്ലപ്പെട്ടത്. മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മെയ് മാസം മുതൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു മിനി. രോഗം ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ മകനെ വിളിച്ചുവരുത്തുകയായിരുന്നു.

അമ്മയെ വിളിച്ചുകൊണ്ടുപോകുന്നതിന് മുൻപ് കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ജോമോൻ പ്രശ്‌നം ഉണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് അമ്മയെ ബൈക്കിൽ കൊണ്ടുപോകുമ്പോൾ ചെങ്ങമനാട് വച്ച് വാഹനം നിർത്തി. ഉടൻ തന്നെ കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് അമ്മയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നെഞ്ചിലും കഴുത്തിലുമായാണ് കുത്തി പരിക്കേൽപ്പിച്ചത്. അതിന് ശേഷം പ്രദേശത്ത് പത്തുമിനിറ്റ് നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ നാട്ടുകാർ പിടികൂടുകയായിരുന്നു. ജോമോൻ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് പൊലീസ് സംശയിക്കുന്നത്.