തിരുവല്ല: പത്തനംതിട്ട ജില്ലയിലേക്ക് കഞ്ചാവും മറ്റ് ലഹരി മരുന്നുകളും ഒഴുകുന്നു. പൊലീസും എക്സൈസും ജാഗരൂകരായി നടത്തുന്ന പരിശോധനയിൽ മിക്ക ദിവസവും ലഹരി കടത്തുകാർ പിടിയിലാകുന്നു. തിരുവല്ലയിൽ ഇന്നലെയും ഇന്നുമായി രണ്ടു ഒഡിഷ സ്വദേശികളാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് 4.100 കി.ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കെട്ടിട നിർമ്മാണ തൊഴിലാളി എന്ന വ്യാജേനെ ട്രെയിൻ മാർഗം എത്തിയ ഒഡീഷ് സ്വദേശിയെ രണ്ട് കിലോഗ്രാം കഞ്ചാവുമായി ഇന്ന് രാവിലെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഒഡീഷ ഖോരപുട്ട് ജില്ലയിൽ സഞ്ചയ് കില (26) രാവിലെ 10 മണിയോടെ വൈഎംസിഎ ജങ്ഷനിൽ നിന്നുമാണ്
പിടിയിലായത്.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. ഓൺലൈൻ മുഖേനെ പണം അയച്ചു നൽകുന്നവർക്കാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ മാത്രം പത്തോളം തവണ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി ഇയാൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. എക്സൈസ് സിഐ ബിജു വർഗീസ്, പ്രിവന്റീവ് ഓഫീസർ ബി. ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ , ഷാദിലി, ശിഖിൽ, ഡ്രൈവർ വിജയൻ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒഡീഷ കോരപ്പൂട്ട് ജില്ലയിൽ അച്ചുകൊണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പിത്തബസ് ജൂലിയ (23) ആണ് ഇന്നലെ 2.100 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. കെ.എസ്ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും ഇന്നലെ വൈകിട്ട് നാലിനാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇതരസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യകണ്ണിയാണ് പ്രതി. മുമ്പ് പലതവണ കഞ്ചാവുമായി കേരളത്തിൽ വന്നിട്ടുണ്ടെന്നും പണം മുൻകൂറായി അയച്ചാൽ മാത്രമേ കഞ്ചാവുമായി കേരളത്തിലേക്ക് വരുകയുള്ളൂവെന്നും ഇയാൾ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതിൽ തന്നോടൊപ്പം ഏഴ് പേർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുമായി എത്തിയിട്ടുണ്ടെന്ന് അറിയാൻ സാധിച്ചു.

അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എം ഷിഹാബുദ്ദീൻ, പി.ഒ. ബിജു, സിഇഒ.മാരായ ഷാദിലി ബഷീർ, അരുൺ കൃഷ്ണൻ. ആർ.സുമോദ് കുമാർ, ഡ്രൈവർ വിജയൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.