'എന്റെ ഉസ്താദിന് ഒരു വീട്' പദ്ധതിക്കു ഡിവൈൻ ഹാന്റ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് വൻതട്ടിപ്പ്; ചാരിറ്റിയുടെ മറവിൽ നടന്നത് വ്യാപക പണപ്പിരിവ്; പൊലീസ് ഇടപെടലിൽ പുറത്തായത് വൻതട്ടിപ്പുകൾ; അടച്ചിട്ട വാതിലിൽ മുട്ടിത്തുറന്നപ്പോൾ റൂമിനകത്ത് പൊലീസ് കണ്ടത് നോട്ടുകെട്ടുകളുടെ കൂമ്പാരം
- Share
- Tweet
- Telegram
- LinkedIniiiii
മലപ്പുറം: 'എന്റെ ഉസ്താദിന് ഒരു വീട്' പദ്ധതിക്കു ഡിവൈൻ ഹാന്റ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് വൻതട്ടിപ്പ്? രണ്ടു ലക്ഷം രൂപ നൽകിയാൽ നാലു മാസത്തിനു ശേഷം എട്ടു ലക്ഷം രൂപയുടെ വീട്. പദ്ധതിയുടെ പേരിൽ കോടികളുടെ പിരിവ് നടത്തിയ സംഘം മഞ്ചേരിയിൽ പിടിയിൽ. ഡിവൈൻ ഹാന്റ് ചാരിറ്റബിൾ എന്ന പേരിൽ ട്രസ്റ്റ് രൂപവൽക്കരിച്ചാണ് തട്ടിപ്പ്. മഞ്ചേരി പൊലീസ് ഇൻസ്‌പെകടർ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റു ചെയ്തു. ട്രസ്റ്റ് സെക്രട്ടറി അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി മുഹമ്മദ് ഷഫീഖ് (31), താഴേക്കോട് കരിങ്കല്ലത്താണി മാട്ടറക്കൽ കാരംകോടൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ (39), പെരിന്തൽമണ്ണ ആലിപ്പറമ്പ് തോണിക്കടവിൽ ഹുസൈൻ (39), പാലക്കാട് അലനല്ലൂർ കർക്കടാംകുന്ന് ചുണ്ടയിൽ ഷൗക്കത്തലി (47) എന്നിവരാണ് പിടിയിലായത്.
മഞ്ചേരി മുട്ടിപ്പാലത്തെ കെട്ടിടത്തിലെ ഒരു മുറിയിൽ അനധികൃതമായി പണമിടപാട് നടക്കുന്നുവെന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ പി പ്രശാന്ത് ചൊവ്വാഴ്ച വൈകീട്ട് 5.15 മണിയോടെ രഹസ്യ നിരീക്ഷണത്തിനായി സ്ഥലത്തെത്തുകയായിരുന്നു. അടച്ചിട്ട വാതിലിൽ മുട്ടിയപ്പോൾ ഒരാൾ വാതിൽ തുറന്നു. റൂമിനകത്ത് പണം കെട്ടുകളായി സൂക്ഷിച്ചിരുന്നു. വന്നത് പൊലീസാണെന്ന് മനസ്സിലായപ്പോൾ ഒരാൾ ഇറങ്ങി ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ തടഞ്ഞുവെച്ച് പ്രശാന്ത് ജില്ലാ പൊലീസ് മേധാവിയെയും മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടറെയും വിവരമറിയിക്കുകയായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ റിയാസ് ചാക്കീരി പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്തു നിന്നും 58.5 ലക്ഷം രൂപ, നിരവധി ചെക്കുബുക്കുകൾ, റസീറ്റുകൾ, എഗ്രിമെന്റുകൾ, ബ്ലാങ്ക് മുദ്രക്കടലാസുകൾ, കറൻസി എണ്ണുവാനുള്ള മെഷീൻ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. രണ്ടാം പ്രതിയുടെ വീട്ടിൽ നിന്ന് 30.7 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ 2019ലെ ബാനിങ് ഓഫ് അൺറഗുലേറ്റഡ് ഡെപോസിറ്റ് സ്‌കീം ആക്ട് പ്രകാരം കേസ്സെടുത്ത് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പദ്ധതി സംബന്ധിച്ച് പത്രസമ്മേളനങ്ങൾ നടത്തി, ഈ വാർത്താ കട്ടിംഗുകൾ കാണിച്ചാണ് ഇവർ സംഭാവനകൾ സ്വീകരിക്കുന്നത്. ഏതാനും പേർക്ക് വീട് നൽകിയ ശേഷം ഇതിന്റെ താക്കോൽദാനം പ്രമുഖ വ്യക്തികളെക്കൊണ്ട് നിർവ്വഹിക്കുകയും, ചടങ്ങ് ഫോട്ടോയെടുത്ത് പ്രസിദ്ധപ്പെടുത്തിയുമാണ് ആളുകളെ വിശ്വസിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ ആരും പരാതിയുമായി മുന്നോട്ടു വന്നിട്ടുമില്ല. വീട് ലഭിച്ചവരുടെ മൗത്ത് പബ്ലിസിറ്റിയാണ് ഇവർ ഏറെ ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്തുടനീളം സംഘം ഇത്തരത്തിൽ പിരിവ് നടത്തിയതായാണ് അറിവ്.
ഇതിനായി മദ്രസകളെയും ഇതരസ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പൊലീസ് പരിശോധന നടക്കുന്ന സമയത്തും ചിലർ പണം നിക്ഷേപിക്കാനെത്തിയിരുന്നു. ഇതിനകം ഒരു കോടിയിലധികം രൂപ പിരിച്ചതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നൂറിലധികം പേർ പണം നിക്ഷേപിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് ചോദ്യപേപ്പർ ചോർത്തിയ കേസിൽ മൂന്നാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.