ഏറ്റുമാനൂർ: അമ്മയുടെ പത്ത് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞ മകളും മരുമകനും അറസ്റ്റിലായി. മരുമകന്റെ വീട്ടിൽ നിന്നും സ്വർണം വീണ്ടെടുത്ത് പൊലീസ് പരിശോധിച്ചപ്പോൾ ഇതിൽ അഞ്ചു പവൻ മുക്കുപണ്ടം. അഞ്ച് പവൻ സ്വർണം മകൾ എടുത്ത് പണയം വെച്ചിട്ട് പകരം മുക്കുപണ്ടം വച്ചതാണെന്നും പൊലീസ് കണ്ടെത്തി. തിരുവനന്തപുരം കരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺരാജ് (26) എന്നിവരാണ് മോഷണ കേസിൽ അറസ്റ്റിലാത്.

പേരൂരിലുള്ള ഐശ്വര്യയുടെ കുടുംബ വീട്ടിൽ നിന്നും ഓണാവധിക്കാലത്താണു സ്വർണം മോഷണം പോയത്. ഐശ്വര്യ ഓണത്തിന് ഇവിടെ എത്തിയ അവസരത്തിൽ ആരും കാണാതെ സ്വർണവുമായി പോകുക ആയിരുന്നു. ഈ സമയം ഐശ്വര്യയുടെ അമ്മ പാലക്കാട്ട് ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയത്ത് ഐശ്വര്യ സ്വർണവുമായി തിരുവനന്തപുരത്തേക്കു പോയെന്നാണു കേസ്. അമ്മ തിരികെ എത്തിയപ്പോഴാണു സ്വർണം കാണാതായ വിവരം അറിയുന്നത്. തുടർന്ന് അമ്മ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്വർണം മോഷ്ടിച്ചതു മകളാണെന്നു കണ്ടെത്തി. പൊലീസ് ഐശ്വര്യയുടെ ഭർത്താവിന്റെ വീട്ടിൽ എത്തി നടത്തിയ പരിശോധനയിൽ പത്ത് പവൻ കണ്ടെടുത്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇതിലെ 5 പവൻ മുക്കുപണ്ടമാണെന്നു വ്യക്തമായത്. മോഷ്ടിച്ച സമയത്തുണ്ടായിരുന്ന സ്വർണത്തിൽനിന്ന് അഞ്ച് പവന്റെ മാലയെടുത്തു പണയം വയ്ക്കുകയും പകരമായി ഇതേ തൂക്കത്തിൽ മുക്കുപണ്ടം വയ്ക്കുകയുമായിരുന്നു. ഇളയ മകളുടെ വിവാഹ ആവശ്യത്തിനായി അമ്മ കരുതിയിരുന്നതാണു സ്വർണാഭരണങ്ങൾ.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സ്റ്റേഷൻ എസ്എച്ച്ഒ സി.ആർ.രാജേഷ്‌കുമാർ, എസ്‌ഐ സ്റ്റാൻലി, എഎസ്‌ഐ അംബിക, സിവിൽ പൊലീസ് ഓഫിസർമാരായ പി.സി.സജി, സൈഫുദ്ദീൻ, കെ.പി.മനോജ്, സുഭാഷ് വാസു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി.