കണ്ണൂർ: പൊലീസിൽ നിന്നും നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനിതാകമ്മിഷനും പരാതിയുമായിയ യുവതി. കണ്ണൂർ സിറ്റി മൈതാനപ്പള്ളിയിൽ താമസിക്കുന്ന ഗർഭിണിയായ യുവതിയാണ് പരാതി നൽകിയത്. ഈമാസം 15ന് ഷിജോയി എന്നയാൾ മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചുകയറി കഴുത്തിൽ കത്തിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ കത്തികൊണ്ടു കൈയിൽ മുറിവേൽപ്പിച്ചതായും പരാതിയുണ്ട്.

കഴിഞ്ഞ ജനുവരി 15ന് കണ്ണൂർ സിറ്റിപൊലിസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ദുർബലമായ വകുപ്പുകൾ ചേർത്ത് പ്രതിക്ക് അനുകൂലമായ നടപടിയാണ് പൊലിസിൽ നിന്നുമുണ്ടായതെന്നും ഇവർ വനിതാ കമ്മിഷനു നൽകിയ പരാതിയിൽ പറഞ്ഞ.ു. കൂടാതെ ഇയാൾ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇതിനിടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ചു മാനഭംഗപ്പെടുത്താൻ ശ്രമിച്ച കണ്ണൂരിലെ സിവിൽ പൊലിസ് ഓഫീസർക്കെതിരെ ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പു തല അന്വേഷണവും ജില്ലാപൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം തുടങ്ങി്. ക്രിമിനൽ കേസുകളിലെ പ്രതികളെ സർവീസിൽ നിന്നും പിരിച്ചുവിടുന്ന നടപടിയുടെ ഭാഗമായി ആരോപണവിധേയനായ പൊലിസുകാരന്റെയും തൊപ്പി തെറിച്ചേക്കുമെന്നാണ് പൊലിസിൽ നിന്നും ലഭിക്കുന്ന വിവരം.

കണ്ണൂർ എ. ആർ ക്യാംപിലെ സീനിയർ സിവിൽ പൊലിസ് ഓഫീസറായ ശ്രീകണ്ഠാപുരം ഐച്ചേരിയിലെ പി.വി പ്രദീപനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കണ്ണൂർ റൂറൽ പൊലിസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് വകുപ്പുതല അന്വേഷണമാരംഭിച്ചത്. കടുത്ത അച്ചടക്കലംഘനമാണ് കുറ്റാരോപിതനായ പൊലിസുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളതാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. അതുകൊണ്ടു തന്നെ ഇയാൾക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞാൽ സർവീസിൽ നിന്നും പുറത്താക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

പൊലിസ് സേനയ്ക്കും നാണക്കേടും തലവേദനയുമുണ്ടാക്കുന്ന നടപടിയാണ് സിവിൽ പൊലിസ് ഓഫീസറുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തൽ. സംഭവം ആഭ്യന്തരവകുപ്പ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് റൂറൽ പൊലിസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പി.വി പ്രദീപനെതിരെ നേരത്തെ കണ്ണൂരിലും ഇതിനു സമാനമായ നാലുകേസുണ്ടായിട്ടുണ്ടെന്നാണ് പൊലിസിൽ നിന്നും ലഭിക്കുന്ന വിവരം.

മദ്യത്തിന് അടിമയായ മറ്റു ചില സംഭവങ്ങളിലും സേനയ്ക്കു അപമാനമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഒതുക്കി തീർക്കുകയായിരുന്നുവെന്നാണ് പറയുന്നത്. കാഞ്ഞങ്ങാട്ടെ വീട്ടിൽ കയറി കഴിഞ്ഞ ദിവസം യുവതിയെ കടന്നുപിടിച്ചു മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് പ്രദീപനെതിരെ ഹൊസ്ദുർഗ് പൊലിസ് കേസെടുത്തിട്ടുണ്ട്. യുവതി ചെറുത്തു നിൽക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിനെ തുടർന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട ഇയാളെ പിന്നീട് ഹൊസ്ദുർഗ് പൊലിസ് ജാമ്യമില്ലാകുറ്റം ചുമത്തി അറസ്റ്റു ചെയ്തു സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

എന്നാൽ സ്റ്റേഷനിലെത്തിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്നു പറഞ്ഞതിനെ തുടർന്ന് കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ്അറിയിച്ചു. എന്നാൽ താൻ കടംവാങ്ങിയ പണം ചോദിച്ചെത്തിയാണെന്നാണ് പി.വി പ്രദീപൻ പൊലീസിന് മൊഴിനൽകിയിട്ടുള്ളത്. പീഡനത്തിനിരയായ യുവതി തനിക്കെതിരെ കള്ളപരാതി നൽകുകയായിരുന്നുവെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. ഇതിനെകുറിച്ചും പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മദ്യലഹരിയിലാണ് പൊലീസുകാരൻ യുവതിയുടെ വീട്ടിലെത്തിയതാണെന്നാണ് സൂചന.