തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാപാരിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പൊലീസുകാരടക്കം മൂന്ന് പേരെ പൊലീസ്് അറസ്റ്റ് ചെയ്തു. പൊലീസുകാരായ വിനീത്, കിരൺ, സുഹൃത്തായ അരുൺ എന്നിവരാണ് അറസ്റ്റിലായത്.

കിരണും വിനീതും ചേർന്ന് ടൈൽസ് കട നടത്തിയിരുന്നു. അതിലെ സാമ്പത്തിക നഷ്ടം നികത്താനാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വ്യാപാരിയെ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ച ശേഷം വീട്ടുകാരിൽ നിന്നും പണം തട്ടാനായിരുന്നു ഇവരുടെ പരിപാടി. സംഭവത്തിൽ വിനീതിനെയും അരുണിനെയും രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കിരണിനെക്കുറിച്ച് വിവരം ലഭിച്ചത്. പൊന്മുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കിരൺ. വിനീത് നിലവിൽ സസ്‌പെൻഷനിലാണ്.

വ്യാപാര സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ കേസിലാണ് വിനീതിനെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്.. പൊലീസ് വേഷത്തിലെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം. കാട്ടാക്കട മാർക്കറ്റ് ജംക്ഷനിൽ ഇലക്ട്രോണിക്‌സ് കട നടത്തുന്ന മുജീബിനെ തട്ടിക്കൊണ്ടുപോകാനാണ് മൂന്നംഗ സംഘം ശ്രമിച്ചത്. കട പൂട്ടി വീട്ടിലേക്കു പോയ മുജീബിനെ കാറിൽ പിന്തുടർന്ന  സംഘം രാത്രി പത്തോടെ പൂവച്ചൽ ജംക്ഷനു സമീപം കാർ തടഞ്ഞു നിർത്തി.

ഇഡി ഉദ്യോഗസ്ഥരാണെന്നാണ് മുജീബിനോട് പറഞ്ഞത്. ഇവരുടെ കയ്യിൽ തോക്കുണ്ടായിരുന്നു. വിലങ്ങിട്ടശേഷം മുജീബിനെ ഭീഷണിപ്പെടുത്തി. കാറിനുള്ളിൽ സ്റ്റിയറിങിലും ഡ്രൈവർ സീറ്റിനു മുകളിലുള്ള കൈപ്പിടിയിലുമാണ് വിലങ്ങുകൊണ്ട് മുജീബിന്റെ ഇരു കൈകളും ബന്ധിച്ചിരുന്നത്. മുജീബ് ബഹളമുണ്ടാക്കിയതോടെ അക്രമികൾ കടന്നു കളഞ്ഞു. പൊലീസെത്തിയാണ് വിലങ്ങ് അഴിച്ചത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.