ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ ഡൽഹിയിൽ കോളജ് വിദ്യാർത്ഥിനിയെ ബന്ധുവായ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഡൽഹി കമല നെഹ്റു കോളജിലെ വിദ്യാർത്ഥിനി നർഗീസ് (25) ആണു ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ നർഗീസിനെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ചു കൊന്ന അകന്ന ബന്ധുവായ ഇർഫാനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു.

ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗർ അരബിന്ദോ കോളജിനു സമീപം വിജയ് മണ്ഡൽ പാർക്കിലാണു സംഭവം. തലയിൽ നിന്നു ചോര വാർന്നൊലിക്കുന്ന നിലയിലാണ് നർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച ഇരുമ്പുദണ്ഡും സമീപത്തുണ്ടായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇയാൾ ഇരുമ്പ് വടിയുമായി എത്തി കൊല നടത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. നർഗീസിനെ കൊലപ്പെടുത്തണമെന്നു മൂന്ന് ദിവസം മുൻപേ ആലോചിച്ചുറപ്പിച്ചതാണെന്ന് ഇർഫാൻ പൊലീസിനോടു പറഞ്ഞു.

പ്രണയ നൈരാശ്യമാണ് അരും കൊലയിൽ കലാശിച്ചത്. നർഗീസിനെ വിവാഹം കഴിക്കണമെന്ന് ഇർഫാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥിരം ജോലിയില്ലെന്ന കാരണം പറഞ്ഞു നർഗീസിന്റെ വീട്ടുകാർ വിസമ്മതിച്ചു. അതോടെ ഇർഫാനുമായി സംസാരിക്കുന്നതു നർഗീസ് അവസാനിപ്പിച്ചു. ഇതാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു സൗത്ത് ഡൽഹി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ചന്ദൻ ചൗധരി പറഞ്ഞു.

സ്റ്റെനോഗ്രഫി പഠിക്കാൻ മാളവ്യ നഗർ വഴി നർഗീസ് പോകുന്ന കാര്യം അറിയാമായിരുന്ന ഇർഫാൻ അവിടെ കാത്തു നിന്നു. പ്രശ്നങ്ങളെല്ലാം സംസാരിച്ചു തീർക്കാമെന്നു പറഞ്ഞു പാർക്കിലേക്കു കൂട്ടിക്കൊണ്ടു പോയി. സംസാരത്തിനിടെ പ്രകോപിതനായ ഇയാൾ കയ്യിൽ കരുതിയിരുന്ന ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു വീഴ്‌ത്തി. മാളവ്യ നഗർ പോലെ തിരക്കുള്ള സ്ഥലത്തു പകൽ നടന്ന കൊലപാതകം ഞെട്ടിപ്പിച്ചെന്നു ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.