കൊച്ചി: ആലുവയിൽ ദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച് വാഹനവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. ബുധനാഴ്ച രാത്രി ആലുവ പെരുമ്പാവൂർ റൂട്ടിൽ അസീസിപ്പടിയിൽ കാർ തടഞ്ഞു നിർത്തി ദമ്പതികളെ ആക്രമിച്ച് 64,500 രൂപയും കാറും തട്ടിയെടുത്ത കൊടികുത്തിമല സ്വദേശി ഷഫീഖ് (30) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

പട്ടേരിപ്പുറം പുത്തനങ്ങാടി പി.വി. ജോക്കി (61), ഭാര്യ ഷിനി (53) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. തലയിലും ദേഹത്തും ഇരുമ്പു വള കൊണ്ടുള്ള ഇടിയേറ്റ ജോക്കി ആശുപത്രിയിൽ ചികിത്സയിലാണ്. കാർ പിന്നീടു ടയർ പഞ്ചറായ നിലയിൽ പൈപ്പ് ലൈൻ റോഡിൽ നിന്നു പൊലീസ് കണ്ടെടുത്തു. പഴ്‌സും 4,500 രൂപയും എടിഎം കാർഡും കുന്നത്തേരിയിൽ റോഡരികിൽ നിന്നു ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അശോകപുരം കൊടികുത്തുമല പുത്തൻപറമ്പിൽ ഷെഫീക്കിനെ കളമശേരിയിൽ നിന്ന് ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്.

ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആലുവ റൂറൽ എസ് ഓഫീസിന് സമീപത്തുവെച്ച് ദമ്പതികളെ ഷഫീഖ് ആക്രമിച്ചത്. ദമ്പതികൾ സഞ്ചരിച്ച കാറിനു കുറുകെ ബൈക്ക് കൊണ്ടുവന്ന് നിർത്തിയ ശേഷം ഇടിവള ഉപയോഗിച്ച് മർദിക്കുകയായിരുന്നു. കാറും മൊബൈൽ ഫോണും കൈവശമുണ്ടായിരുന്ന 60,000 രൂപയും ഇയാൾ കവർന്ന് കടന്നുകളഞ്ഞു. പൊലീസാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോൾത്തന്നെ ഒരു സംഘത്തെ അന്വേഷിക്കാൻ നിയോഗിച്ചു.

കളമശ്ശേരിയിലെ രഹസ്യ സങ്കേതത്തിൽ വച്ചാണ് ഷഫീഖ് പിടിയിലായത്. നേരത്തെയും ഇയാൾ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എക്‌സൈസ് വാഹനത്തിൽ കാറിടിപ്പിച്ച കേസിൽ പ്രതിയാണ്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടും നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ലേബർ കോൺട്രാക്‌റായ ജോക്കിയും ഭാര്യയും എടത്തലയിലെ ഗോഡൗണിൽ നിന്നു കാറിൽ വീട്ടിലേക്കു മടങ്ങുമ്പോൾ പ്രതി ബൈക്ക് വട്ടംവച്ചു കാർ തടഞ്ഞ് 20,000 രൂപ ആവശ്യപ്പെട്ടതായി ജോക്കി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഇവർ തമ്മിൽ മുൻപരിചയം ഇല്ല. എന്തിനാണ് പണം നൽകുന്നതെന്നു ചോദിച്ചപ്പോൾ ദമ്പതികളെ കാറിൽ നിന്നു വലിച്ചു താഴെയിട്ട ശേഷം കയ്യിലെ ഇരുമ്പു വള ഊരി ഇടിക്കുകയായിരുന്നു. പിന്നീടു പ്രതി കാറുമായി കടന്നു. ഓടിക്കൂടിയ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വിവിധ കേസുകളിൽ പൊലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണു ഷെഫീക്. കുഞ്ചാട്ടുകരയിൽ വച്ചു തന്റെ ബൈക്കിൽ തട്ടിയിട്ടു നിർത്താതെ പോയതുകൊണ്ടാണ് ബൈക്ക് വട്ടംവച്ചു കാർ തടഞ്ഞു നഷ്ടപരിഹാരം ചോദിച്ചതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണു പരുക്കേറ്റ ജോക്കിയുടെ വിശദീകരണം. പ്രതി ഷെഫീക്കിനെ ഇന്നു കോടതിയിൽ ഹാജരാക്കും.