മുംബൈ: പതിനഞ്ചു വർഷമായി പിടികിട്ടാപുള്ളിയായി കഴിഞ്ഞയാളെ പൊലീസ് പൊക്കിയത് സ്വർണപ്പല്ല് കണ്ട്. 2007-ൽ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പ്രവീൺ അഷുഭ ജഡേജ എന്ന പ്രവീൺ സിങ്ങിനെയാണ് കഴിഞ്ഞദിവസം ഗുജറാത്തിൽനിന്ന് പിടികൂടിയത്. രൂപമാറ്റം വരുത്തി ആരും അറിയില്ലെന്ന ധാരണയിൽ കഴിയുകയാിയരുന്നു ഈ മോഷ്ടാവ്. എന്നാൽ, അടിമുടി രൂപമാറ്റം വരുത്തിയെങ്കിലും പ്രിയുടെ വായിലെ സ്വർണ്ണപ്പല്ല് അടക്കം കണ്ടതോടെ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

മുംബൈയിൽ നിന്നാണ് പ്രവീണിന്റെ കഥയുടെ ഫ്‌ളാഷ്ബാക്ക് തുടങ്ങുന്നത്. 2007-ൽ മുംബൈയിലെ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഈ സമയം വസ്ത്രവ്യാപാരിയുടെ വിശ്വസ്തനായി ഇയാൾ മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ പണം കൊണ്ടുവരാനും കൈമാറാനും അടക്കം പ്രവീണിനെ വിശ്വസ്തനായി കടയുടമ കണ്ടു. എന്നാൽ, ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്.

ഈ സമയത്താണ് കടയുടമയെ കബളിപ്പിച്ച് ഇയാൾ 40,000 രൂപ തട്ടിയെടുത്തത്. മറ്റൊരു വ്യാപാരിയിൽനിന്ന് പണം കൊണ്ടുവരാൻ പ്രവീണിനെയാണ് കടയുടമ അയച്ചത്. എന്നാൽ വ്യാപാരിയിൽനിന്ന് പണം വാങ്ങിയ ഇയാൾ കടയുടമയ്ക്ക് കൈമാറാതെ പണം മോഷ്ടിക്കപ്പെട്ടെന്ന കള്ളക്കഥ അവതരിപ്പിക്കുകയായിരുന്നു. ശൗചാലയത്തിൽ കയറിയപ്പോൾ പണമടങ്ങിയ ബാഗ് ഒരാൾ തട്ടിയെടുത്തെന്നായിരുന്നു പൊലീസിനോടും ആവർത്തിച്ചത്.

അതേസമയം പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ വിശദമായ അന്വേഷണത്തിൽ മൊഴി കള്ളമാണെന്ന് കണ്ടെത്തി. പണം കൈക്കലാക്കിയത് പ്രവീൺ തന്നെയാണെന്നും പൊലീസിന് വ്യക്തമായി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതോടെ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഏതാനുംദിവസങ്ങൾക്ക് മുമ്പാണ് പ്രവീണിനായി മുംബൈ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. ഇയാളുടെ മുൻ കൂട്ടാളികളെ ചോദ്യംചെയ്ത പൊലീസ് സംഘത്തിന് പ്രവീൺ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒളിവിൽ കഴിയുകയാണെന്ന് വ്യക്തമായി. തുടർന്ന് എൽ.ഐ.സി. ഏജന്റുമാരെന്ന വ്യാജേന പൊലീസ് സംഘം ഇയാളെ സമീപിക്കുകയും മുംബൈയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. 15 വർഷങ്ങൾകൊണ്ട് രൂപത്തിൽ അടിമുടി മാറ്റംവരുത്തിയ പ്രതിയെ വായിലെ രണ്ട് സ്വർണ്ണപ്പല്ലുകൾ മൂലമാണ് പൊലീസ് തിരിച്ചറിഞ്ഞത്.