കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ പിടിയിലായെന്ന് വാർത്തകൾ. നോയിഡ സ്വദേശി ഷെഹറൂഖ് സെയ്ഫിയെയാണ് പിടിയിലായത് എന്നാണ് പുറത്തുവരുന്ന വിവരം. മീഡിയ വൺ ചാനലാണ് പ്രതിയെ പിടികൂടിയെന്ന വാർത്ത പുറത്തുവിട്ടത്. അതേസമയം ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് ചാനൽ പുറത്തുവിട്ട വാർത്ത. അതേസമയം വിശദമായ അന്വേഷണം ഈകേസിൽ ആവശ്യം ഉള്ളതു കൊണ്ട് കസ്റ്റഡി പൊലീസ് സ്ഥിരീകരിക്കാൻ വൈകിയേക്കും.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. ഇത് നോഡിയ സ്വദേശയാണ് വ്യക്തിയെന്ന വിവരങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചു. കണ്ണൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയതെന്നാണ് പുറത്തുവരുന്ന വിവരം. ഷാഹറൂഖ് സെയ്ഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഇയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന നിർണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന് മാറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ, വിഘടനാ സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് ഇനി അറിയാനുള്ളത്. പ്രതിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാൾ നോയിഡ സ്വദേശിയാണെന്ന് സൂചന നൽകുന്ന വിവരങ്ങൾ ഇയാളുടെ ഡയറി കുറിപ്പിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.

കേസിൽ പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന സംശയത്തെ തുടർന്ന് റെയിൽവെ പൊലീസ് പരിശോധന നടത്തി. കാലിന് പൊള്ളലേറ്റയാൾ ഇന്ന് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ കണ്ണൂർ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവുമാണ് നൽകിയത്. എന്നാൽ അത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളോട് ആശുപത്രിയിൽ അഡ്‌മിറ്റാവാൻ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തുപോവുകയായിരുന്നു.

ഇതോടെയാണ് പ്രതിയെ കുറിച്ചുള്ള സംശയം നീണ്ടത്. പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം കാണിച്ച് പൊലീസ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും രണ്ട് നഴ്‌സ്മാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. രേഖാചിത്രത്തിലെ സാമ്യം അടക്കം ഷെഹറൂഖ് സെയ്ഫിക്കുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായി. കണ്ണൂർ എ.സി.പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയിൽവേ പൊലീസും സംയുക്താമായാണ് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയത്.

അതിനിടെ, ട്രെയിൻ തീവെപ്പ് കേസിൽ ചില സൂചനകൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കണ്ണൂരിൽ പ്രതികരിച്ചിരുന്നു. കേസിൽ അന്വേഷണം നടത്താനായി പ്രത്യേകസംഘത്തെ രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി പി. വിക്രമൻ ആണ് സംഘത്തലവൻ. 18 പേരാണ് സംഘത്തിലുള്ളത്. എഡിജിപി എം.ആർ. അജിത് കുമാർ മേൽനോട്ടം വഹിക്കും.

കേസിലെ നിർണായക സാക്ഷിയായ റാസിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇതു കണ്ട് പ്രതിയെ തിരിച്ചറിയാൻ കഴിയുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നു പൊലീസ് പറഞ്ഞു. 112 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ പങ്കുവയ്ക്കാം. യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതി ഇതിനുശേഷം ചങ്ങല വലിച്ചു രക്ഷപ്പെട്ടെന്നാണു വിവരം. കറുത്ത പ്ലാന്റും ചുവന്ന കള്ളി ഷർട്ടുമാണു വേഷം.