കൊച്ചി: ലഹരി വില്ലനായപ്പോൾ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. എറണാകുളം വടക്കൻ പറവൂർ നന്ത്യാട്ടുകുന്നത്ത് യുവാവിനെ സുഹൃത്ത് മദ്യലഹരിയിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രൻ ആണ് മരിച്ചത്. 37 വയസായിരുന്നു ബാലചന്ദ്രന്, ഒരുമിച്ചുള്ള മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കാര്യങ്ങൾ എത്തിച്ചത്.

പ്രതി നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ പൊലീസ് പിടികൂടി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തർക്കം അതിര് വിട്ടതോടെ മുരളീധരൻ ബാലചന്ദ്രനെ കത്തികൊണ്ട് അക്രമിക്കുകയായിരുന്നു. കുത്തേറ്റ ഉടൻ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാലചന്ദ്രന്റെ സുഹൃത്ത് സിറാജാണ് പൊലീസിൽ വിവരമറിയിച്ചത്. ഇവർ കൂട്ടംകൂടി മദ്യപിക്കുന്നതും ബഹളം വെക്കുന്നതു പതിവാണെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യം. ഇലക്ട്രിക്കൽ ജോലി ചെയ്തിരുന്ന മൂവരും കുടുംബത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവരാണ്. പ്രതി മുരളീധരന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

ഇവർ മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും പതിവാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ബാലചന്ദ്രനെ മുരളീധരൻ അക്രമിച്ചിട്ടുണ്ട്. അന്ന് പൊലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രൻ പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു. ബാലചന്ദ്രന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.