ന്യൂഡൽഹി: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ വ്ളോഗർ അറസ്റ്റിൽ. ഡൽഹി സ്വദേശിയും പ്രമുഖ യൂട്യൂബ് വ്ളോഗറുമായ നംറ ഖാദിറിനെയാണ് ഗുരുഗ്രാം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നംറയുടെ ഭർത്താവ് വിരാട് ബെനിവാളും കേസിൽ പ്രതിയാണെന്നും ഇയാൾ ഒളിവിൽപോയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

പരസ്യകമ്പനി ഉടമയായ വ്യവസായിയാണ് നംറ ഖാദിറിനെതിരേ നവംബർ 24-ന് പൊലീസിൽ പരാതി നൽകിയത്. ഹണിട്രാപ്പിൽ കുടുക്കി അശ്ലീലവീഡിയോ പകർത്തിയ യുവതി, ബലാത്സംഗക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷത്തിലേറെ രൂപ തട്ടിയെന്നായിരുന്നു പരാതിയിലെ ആരോപണം. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച ഗുരുഗ്രാം പൊലീസ് ചൊവ്വാഴ്ച യുവതിയെ പിടികൂടുകയായിരുന്നു.

ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽവച്ചാണ് നംറയെ ആദ്യമായി കണ്ടതെന്നാണ് വ്യവസായിയുടെ പരാതിയിൽ പറയുന്നത്.യുട്യൂബ് വീഡിയോകളിലൂടെ തന്റെ ബിസിനസ് പ്രൊമോഷൻ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് യുവതിയുമായി സംസാരിച്ചത്. പ്രൊമോഷനായി 2.5 ലക്ഷം രൂപ നംറ അഡ്വാൻസായി കൈപ്പറ്റി. പക്ഷേ, പണം വാങ്ങിയിട്ടും വീഡിയോ ചെയ്തില്ല. തുടർന്ന് ഇക്കാര്യം ചോദിച്ചതോടെയാണ് ഹണിട്രാപ്പ് കെണിയൊരുക്കി യുവതി പണം തട്ടിയെടുത്തതെന്നും പരാതിയിൽ പറയുന്നു.

ഒരുദിവസം യുവതി തന്നെ ഹോട്ടൽമുറിയിലേക്ക് ക്ഷണിച്ചു. തുടർന്ന് മയക്കുമരുന്ന് നൽകി തന്റെ അശ്ലീലവീഡിയോ പകർത്തി. പിന്നീട് ഈ വീഡിയോ കാണിച്ചാണ് പണം തട്ടിയതെന്നും ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിക്കുന്നു.

ആറുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ് നംറ ഖാദിർ. ഇൻസ്റ്റഗ്രാമിൽ രണ്ടുലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട്. നംറയുടെ ഭർത്താവായ വിരാട് ബെനിവാളും ഇതേ കേസിൽ പ്രതിയാണ്. എന്നാൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽപോയിരിക്കുകയാണ്.