തൃശ്ശൂർ: പൊട്ടനെ ചട്ടൻ ചതിച്ചാൽ.. ചട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് മലയാളികൾക്ക് ഓർമ്മയുണ്ടാകും. ചില വാർത്തകൾ പുറത്തുവരുമ്പോൾ ഇക്കാര്യം അച്ചട്ടാണെന്ന് പറയേണ്ടി വരും. അതുപോലൊരു മോഷണ കഥയുടെ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വയോധികയുടെ മാല മോഷ്ടിച്ച യുവതി അത് പണയം വെച്ചപ്പോൾ തെളിഞ്ഞത് മുക്കുപണ്ടമാണെന്നാണ്. ഇതോടെ രണ്ട് കേസിൽ സ്ത്രീ പ്രതിയായി. തൃശ്ശൂരിലാണ് സംഭവം.

തൃശ്ശൂരിൽ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ അറുപതുകാരിയുടെ മാല, സ്നേഹം നടിച്ചെത്തിയ സ്ത്രീ ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി മയക്കി കവരുകയായിരുന്നു. മാല അവർ പണയം വെച്ച് പണവും വാങ്ങി. മോഷ്ടാവ് പിടിയിലായപ്പോഴാണ് സംഭവത്തിന്റെ ട്വിസ്റ്റുണ്ടായത്. അവരുടെ പേരിൽ രണ്ടു കേസ്. മോഷണത്തിനും മുക്കുപണ്ടം പണയം വച്ചതിനും. അവർ മോഷ്ടിച്ചതും പണയം വച്ചതും മുക്കുപണ്ടമായിരുന്നു!

തളിക്കുളം എസ്.എൻ.വി. സ്‌കൂളിനുസമീപം കളരിക്കൽ ലജിത(41)യെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റുചെയ്തത്. ഡിസംബർ രണ്ടിനാണ് സംഭവം. ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തിരുന്ന സ്ത്രീക്ക് സംസാരത്തിനിടെ ഉറക്കഗുളിക ചേർത്ത ജ്യൂസ് കുടിക്കാൻ നൽകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജ്യൂസ് കുടിച്ച സ്ത്രീ മയങ്ങിത്തുടങ്ങിയപ്പോൾ, മടിയിൽ തലവെച്ച് കിടക്കാൻ പറയുകയും ബോധരഹിതയായെന്നുറപ്പായപ്പോൾ മാല മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്.

മോഷ്ടിച്ച മാല നഗരത്തിലെ ധനകാര്യസ്ഥാപനത്തിലാണ് പണയം വച്ചത്. മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് സ്വർണമല്ലെന്ന് തെളിഞ്ഞത്. മാല നഷ്ടപ്പെട്ട സ്ത്രീ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലജിതയെ അറസ്റ്റുചെയ്തത്. നഗരത്തിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി ക്യാമറയിൽനിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ജ്യൂസ് വാങ്ങിയ സ്ഥലവും ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പും തെളിവെടുപ്പിനെത്തിച്ചപ്പോൾ, പ്രതി പൊലീസിന് കാണിച്ചു കൊടുത്തു.

ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ, അസി. സബ് ഇൻസ്പെക്ടർ എം. ജയലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. സ്മിത, പി. ഹരീഷ് കുമാർ, വി.ബി. ദീപക്, ക്യാമറ കൺട്രോൾ റൂം വിഭാഗത്തിലെ ഐ.ആർ. അതുൽ ശങ്കർ, പി.എം. അഭിഭിലായ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.