പത്തനംതിട്ട: കോയിപ്രം സ്റ്റേഷനിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ട്വിസ്റ്റ്. ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന വിവരം മറച്ചു വച്ച് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വിളിച്ചു കൊണ്ടു പോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലായപ്പോൾ ഇയാൾ രക്ഷപ്പെടാൻ നടത്തിയ നാടകമാണ് ആത്മഹത്യാശ്രമമെന്ന വിവരം പുറത്തു വന്നു.

കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ വീട്ടിൽ ദാസ്സപ്പന്റെ മകൻ പി.ഡി. സന്തോഷ് (43) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏഴിനാണ് സംഭവം .രാവിലെ 8.45 ന് പഠിക്കാൻ വേണ്ടി സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതാവുകയായിരുന്നു. മാതാവിന്റെ പരാതി പ്രകാരം കോയിപ്രം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം വ്യാപിപ്പിച്ചു. സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു.

പിറ്റേന്ന്, യുവതിയും സന്തോഷും കണ്ണൂരുണ്ടെന്ന് സൂചന ലഭിച്ചു. കണ്ണൂർ പൊലീസ് ഇരുവരെയും കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന്, കോയിപ്രം പൊലീസ് അവിടെയെത്തി ബുധൻ രാത്രിയോടെ ഇവിടെയെത്തിച്ചശേഷം, യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതി യുമായി പരിചയത്തിലായെന്നും, ഏഴിന് കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും മൊഴിയിൽ പറയുന്നു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച പൊലീസ്, പ്രതിയെ വിശദമായി ചോദ്യം ചെയ്തു. റിമാൻഡ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇയാൾ പിൻ വിഴുങ്ങിയത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് എനിമ വച്ച് പുറത്തു കളഞ്ഞു.

ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ച്, വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം,യുവതിയുടെ ഫോട്ടോ മൊബൈൽ ഫോൺ മുഖാന്തിരം ലഭ്യമാക്കി.പ്രതിയുടെ കൂടെ കൂട്ടുകാരന്റെ വീട്ടിൽ ചെന്നില്ലെങ്കിൽ കയ്യിലുള്ള ഫോട്ടോ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഇയാൾ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരത്തെ ദേഹോപദ്രവകേസിൽ പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അനൂപ്, എ എസ് ഐ വിനോദ്, എസ് സി പി ഓ ജോബിൻ, സി പി ഓമാരായ ആരോമൽ, രശ്മി എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.