മോദി സർനെയിം അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ രണ്ടുവർഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു; ജാമ്യം നീട്ടി നൽകിയ കോടതി കേസിൽ വാദം കേൾക്കുക ഏപ്രിൽ 13 ന്; കോടതിയിൽ രാഹുലിന്റെ അഭിഭാഷകർ വാദിച്ചത് ശിക്ഷാ വിധിയിൽ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും
- Share
- Tweet
- Telegram
- LinkedIniiiii
അഹമ്മദാബാദ്: അപകീർത്തി കേസിൽ, രാഹുൽ ഗാന്ധിയുടെ രണ്ടുവർഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു. രാഹുലിന്റെ അപ്പീൽ, ഗുജറാത്ത് സെഷൻസ് കോടതി സ്വീകരിച്ചു. രാഹുലിന് ജാമ്യം അനുവദിച്ച കോടതി ഈ മാസം 13 ന് വീണ്ടും വാദം കേൾക്കും. കുറ്റം സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ, രാഹുൽ ഹാജരാകേണ്ടതില്ല. സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെയാണ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്. ശിക്ഷയും കുറ്റവും മരവിപ്പിക്കാൻ അപേക്ഷകളും സമർപ്പിച്ചതിന് പിന്നാലെ കോടതി രാഹുലിന്റെ ജാമ്യ കാലാവധി നീട്ടി.
മജിസ്‌ട്രേട്ട് കോടതി രാഹുലിന് നേരത്തേ ജാമ്യം നൽകിയിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യമാണ് സെഷൻസ് കോടതി നീട്ടി നൽകിയത്. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർക്കൊപ്പം രാഹുൽ കോടതിയിൽ നേരിട്ടെത്തി. മുതിർന്ന നേതാക്കളോട് രാഹുലിനൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു.
ശിക്ഷാ വിധിയിൽ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നുമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ആർ എസ് ചീമയാണ് അദ്ദേഹത്തിനു വേണ്ടി കോടതിയിൽ ഹാജരായത്. മനു അഭിഷേക് സിങ്വി, പി ചിദംബരം, സൽമാൻ ഖുർഷിദ് എന്നിവരടങ്ങുന്ന പാർട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് രാഹുൽ ഗാന്ധിക്കായി അപ്പീൽ തയ്യാറാക്കിയത്.
2019 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി 'മോദി' സമുദായത്തെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലാണ് സൂറത്ത് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.
രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച് എച്ച് വർമയാണ് തടവ് ശിക്ഷ വിധിച്ചത്. മനു അഭിഷേക് സിങ്വി ഉൾപ്പെടുന്ന കോൺഗ്രസിന്റെ നിയമ വിഭാഗമാണ് രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തിരിക്കുന്നത്. 'മോദി' പരാമർശത്തിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പാട്ന കോടതി രാഹുലിന് നോട്ടീസ് അയച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ