തൃശൂർ: സ്‌കൂട്ടറിൽ കോളേജിലേക്ക് പോകാനിറങ്ങി വിദ്യാർത്ഥിനി അമ്മയുടെ കൺമുന്നിൽ ലോറിയിടിച്ച് മരിച്ചു. വിയ്യൂർ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകൾ റെനിഷ (22) ആണ് മരിച്ചത്.  വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ റോഡിലേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. മകൾ കോളേജിലേക്ക് പോകുന്നത് അമ്മ മുറ്റത്തുനിന്ന് നോക്കിനിൽക്കുമ്പോഴാണ് അപകടം നടന്നത്.

ബുധനാഴ്ച രാവിലെ എട്ടു മണിക്കു ശേഷമാണ് അപകടമുണ്ടായത്. തൃശൂർ - വിയ്യൂർ റോഡ് സൈഡിലാണ് റെനിഷയുടെ വീട്. വീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങി മറുവശത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ലോറി റെനിഷയുടെ സ്‌കൂട്ടറിൽ ഇടിക്കുകയും യുവതിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേറ്റത് മരണകാരണമായി.

മകൾ സ്‌കൂട്ടറോടിച്ച് പോകുന്നത് നോക്കി നിന്ന അമ്മ സുനിത തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.